തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ പരിക്കേറ്റ പൊലീസുദ്യോഗസ്ഥന് പൊലീസിന്റെ വെൽഫയർ ആൻഡ് അമിനിറ്റി ഫണ്ടിൽ നിന്ന് ധനസഹായം നിഷേധിച്ചു. അതേസമയം, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റിന്റെ മാതാവിന്റെ ചികിത്സക്ക് കാൽ ലക്ഷം രൂപ തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റായി നൽകി. ഡ്യൂട്ടിക്കിടെ അപകടം പറ്റിയ ഗ്രേഡ് എ.എസ്.ഐ സിനിലാൽ ചികിത്സയ്ക്കായി ഗ്രാന്റിന് അപേക്ഷിച്ചെങ്കിലും തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ജി.സ്പർജ്ജൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ നാലിന് ചേർന്ന യോഗം നിഷേധിച്ചു. എന്നാൽ, മാതാവിന്റെ അർബുദ ചികിത്സയ്ക്കായി കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐയും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ ടി.എസ്.ബൈജു അപേക്ഷിച്ചപ്പോൾ കാൽ ലക്ഷം രൂപ ഗ്രാന്റായി അനുവദിക്കുകയും ചെയ്തു. രോഗബാധിതരായ പൊലീസുകാർക്കും അപകടം പറ്റുന്നവർക്കുമൊക്കെ സഹായം നൽകാനും കുടുംബ ചെലവിനുമൊക്കെ ഈ ഫണ്ടിൽ നിന്ന് വായ്പയായും ഗ്രാന്റായും കാൽലക്ഷം രൂപ വരെ നൽകുന്നുണ്ട്. ഗ്രാന്റായി നൽകുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ല. വായ്പത്തുക തവണകളായി തിരിച്ചടയ്ക്കണം. പൊലീസ് സംഘടനാ നേതാക്കൾ സമിതിയിലെ അംഗങ്ങളാണ്. പൊലീസുകാരുടെ ശമ്പളത്തിൽ നിന്നാണ് വെൽഫെയർ ഫണ്ടിലേക്ക് വാർഷിക വിഹിതം സമാഹരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |