നിലമ്പൂർ: മഞ്ചേരിയിലെ സ്വർണ്ണാഭരണ നിർമ്മാണശാലയിൽ നിന്നും ജുവലറികളിലേക്ക് സ്‌കൂട്ടറിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാമിന്റെ ആഭരണങ്ങൾ തട്ടിയെടുത്ത പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. മഞ്ചേരി കാരക്കുന്നിലെ ജുവലറിയിൽ പങ്കാളിത്തമുള്ള വഴിക്കടവ് കുന്നുമ്മൽപ്പൊട്ടി മൊല്ലപ്പടി സ്വദേശി ചെമ്പൻ ഫർസാൻ എന്ന മുന്ന (26), സഹായി കുന്നുമ്മൽപ്പൊട്ടി സ്വദേശി പറമ്പൻ മുഹമ്മദ് ഷിബിലി എന്ന ഷാലു (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മഞ്ചേരിയിൽ സ്വർണ്ണവ്യാപാരം നടത്തുന്ന പോത്തുകല്ല് സ്വദേശി വായാടൻ പ്രദീഷിൽ നിന്നാണ് പ്രതികൾ ആസൂത്രിതമായി സ്വർണം കവർന്നത്. ഫർസാന്റെ കടയിലും സ്വർണ്ണമെത്തിച്ചിരുന്നത് പ്രദീഷായിരുന്നു. പ്രദീഷ് സ്വർണ്ണം വിതരണം ചെയ്യുന്ന രീതിയും റൂട്ടും മനസ്സിലാക്കിയ ഫർസാൻ സ്വർണ്ണം തട്ടിയെടുക്കാൻ പദ്ധതിയിട്ടു. രണ്ടുദിവസം മുമ്പ് പ്രദീഷിന്റെ കടയിലെത്തി താത്കാലികാവശ്യത്തിനെന്ന് പറഞ്ഞ് സ്‌കൂട്ടർ വാങ്ങിക്കൊണ്ടുപോയ ഫർസാൻ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കിയ ശേഷം സ്‌കൂട്ടർ മടക്കിക്കൊടുത്തു. അടവുതെറ്റിയ വാഹനം പിടിച്ചു കൊടുത്താൽ നല്ലൊരു തുക പ്രതിഫലം ലഭിക്കുമെന്നു പ്രലോഭിപ്പിച്ച് ഷിബിലിയെ കൂടെ കൂട്ടി. രാവിലെ ഏഴിന് മഞ്ചേരിയിലെത്തിയ ഫർസാൻ ഷിബിലിക്കൊപ്പം പ്രദീഷിനെ ബുള്ളറ്റിൽ പിന്തുടർന്നു. ഉച്ചയോടെ പൂക്കോട്ടുംപാടത്തെത്തിയ ഫർസാൻ പ്രദീഷിനെ ഫോണിൽ വിളിച്ച് താൻ സഹോദരന്റെ ഭാര്യയെ കാളികാവിലെ വീട്ടിലാക്കി തിരിച്ചുവരുന്നുണ്ടെന്നും പൂക്കോട്ടുംപാടത്ത് വച്ച് കാണണമെന്നും അറിയിച്ചു. ഈ സമയം പ്രദീഷ് പൂക്കോട്ടുംപാടത്തെ ജുവലറിയിലുണ്ടായിരുന്നു. തുടർന്ന് ഫർസാൻ പ്രദീഷിനെ ബേക്കറിയിലേക്ക് ചായയ്ക്ക് ക്ഷണിച്ചു. ഇവർ അകത്തുകയറിയപ്പോൾ പുറത്തുണ്ടായിരുന്ന ഷിബിലി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് സ്‌കൂട്ടറുമായി കടന്നുകളഞ്ഞു. സ്‌കൂട്ടർ കാണാതെ പരിഭ്രമിച്ച പ്രദീഷിനെ പരിസരത്ത് അന്വേഷിക്കാമെന്ന് പറഞ്ഞ് ഫർഹാൻ പൊലീസിനെ അറിയിക്കുന്നത് വൈകിപ്പിച്ചു. പ്രദീഷ് സ്വർണ്ണവ്യാപാരത്തിൽ പങ്കാളിയായ ബന്ധുവിനെ വിവരമറിയിച്ചപ്പോൾ ഉടൻ സ്റ്റേഷനിലറിയിക്കാൻ നിർദ്ദേശിച്ചതിനെ തുടർന്ന് ഫർസാനെയും കൂട്ടി സ്റ്റേഷനിലെത്തി. ചോദ്യംചെയ്യലിൽ ഫർസാൻ പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞു. സി.സി ടിവി ദൃശ്യങ്ങൾ സഹിതം ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ഷിബിലിയെ പ്രതിയുമായി ഫോണിൽ ബന്ധപ്പെടുത്തി പൂക്കോട്ടുംപാടത്തെത്തിച്ച് കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച സ്‌കൂട്ടർ സ്വർണ്ണാഭരണങ്ങൾ സഹിതം ഫർസാന്റെ വീടിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും . പൂക്കോട്ടുംപാടം പോലീസ് ഇൻസ്‌പെക്ടർ സി.എൻ സുകുമാരന്റെ നേതൃത്വത്തിൽ എസ്.ഐ ജയകൃഷ്ണൻ, ബിനു കുമാർ, സി.അജീഷ്, സക്കീർ ഹുസ്സൈൻ, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം.അസ്സൈനാർ, എൻ.പി സുനിൽ, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |