ന്യൂമാഹി: ന്യൂമാഹി പെരിങ്ങാടി വേലായുധൻ മൊട്ടയിലെ ബൈക്ക് റൈഡർ അസ്ബാക്ക് രാജസ്ഥാനിലെ
ജയ്സാൽമീറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിൽ നാലാംപ്രതി അറസ്റ്റിൽ. തൃശൂർ കൃഷ്ണാപുരം കരപ്പറ്റ പറക്കുന്നിൽ അബ്ദുൽ സാദിഖിനെയാണ് (31) രാജസ്ഥാനിലെ ജയ്സാൽമീറിൽനിന്ന് എത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവാണിക്കാവ് രാജീവ് നഗറിലാണ് ഇയാൾ താമസിച്ചിരുന്നത്.
2018-ൽ രാജസ്ഥാനിൽ ബൈക്ക് റൈഡിംഗിനെത്തിയ ന്യൂമാഹി പെരിങ്ങാടി മങ്ങാട്ടെ കക്രന്റെവിട ടി.കെ. അസ്ബാക്കിന്റെ മരണം കൊലപാതകമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രാജസ്ഥാൻ പൊലീസ് തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത ശേഷം പ്രതിയുമായി മടങ്ങി.അസ്ബാക്കിന്റെ മാനേജരും സുഹൃത്തുമായിരുന്നു അബ്ദുൽ സാദിഖ് എന്ന് പൊലീസിനു വിവരം ലഭിച്ചു. റൈഡിംഗിനിടെ നിർജലീകരണം മൂലം തളർന്ന അസ്ബാക് അപകടത്തിൽപ്പെട്ടു മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടതോടെ സഹോദരൻ അർഷാദും ബന്ധുക്കളും പൊലീസിനു പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അസ്ബാക്കിന്റെ ഭാര്യയും ബംഗളൂരു സ്വദേശിനിയുമായ സുമേറ പർവേസിനെ രണ്ടുമാസം മുമ്പ് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുമേറയാണ് ഒന്നാംപ്രതി. സുമേറയുടെ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരും ഈ കേസിൽ പിടിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |