തിരുവനന്തപുരം: ലാത്‌വിയൻ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്ന് ഫോറൻസിക് വിദഗ്ദ്ധയുടെ മൊഴി. അവരുടെ കഴുത്തിലെ നാല് കശേരുക്കൾ പൊട്ടിയിരുന്നതാണ് ഇങ്ങനെയൊരു നിഗമനത്തിന് കാരണമെന്നും ഫോറൻസിക് ഡയറക്ടറും പൊലീസ് സർജ്ജനുമായിരുന്ന കെ.ശശികല ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണൻ മുമ്പാകെ മൊഴി നൽകി.
തൂങ്ങിമരണമാണെങ്കിൽ ഇങ്ങനെ നാല് കശേരുക്കൾ പൊട്ടില്ല.അതിശക്തമായ മർദ്ദം പ്രയോഗിച്ചാലേ ഇത് സംഭവിക്കൂ.കശേരുക്കൾ പൊട്ടിയ ശേഷം കുടിക്കാൻ കൊടുത്ത വെളളത്തിൽ ഡയാറ്റത്തിന്റെ അംശമുണ്ടായാൽ അത് ശ്വാസകോശത്തിലും എല്ലുകളിലെ മജ്ജയിലും കാണപ്പെടാൻ സാദ്ധ്യതയുണ്ട്. കാലപ്പഴക്കം കൊണ്ട് മൃതദേഹം ജീർണിച്ചാൽ അതിൽ പുരുഷ ബീജത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് നിർബന്ധമില്ല. മൃതദേഹം കാണപ്പെട്ട സ്ഥലം താൻ സന്ദർശിക്കുമ്പോൾ മൃതദേഹം നീക്കിയിരുന്നു. മൃതദേഹം വള്ളിപ്പടർപ്പുകളിൽ തൂങ്ങിക്കിടന്നതായി പൊലീസ് പറഞ്ഞ അറിവേ തനിക്കുള്ളൂ. ഇതിന്റെ ചിത്രങ്ങൾ ഇന്നുവരെ അന്വേഷണസംഘം കാട്ടിയിട്ടില്ലെന്നും ഡോക്ടർ മൊഴി നൽകി.
കുറ്റകൃത്യം നടന്നതായി പൊലീസ് പറഞ്ഞ സ്ഥലം ശാസ്ത്രീയ പരിശോധനാ വിദഗ്ദനായ ഡോ. സുനിത് കുമാർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചതായി അറിയാമെങ്കിലും സുനിത്കുമാറുമായി ഇക്കാര്യങ്ങൾ താൻ ചർച്ച ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം കെമിക്കൽ എക്സാമിനർ പി. ജി അശോക് കുമാർ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി നൽകിയ മൊഴിയിൽ മുങ്ങിമരണ സാദ്ധ്യതയാണുള്ളതെന്നാണ് പറഞ്ഞിരുന്നത്. വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയാൽ മാത്രമേ നെഞ്ചിലെ അസ്ഥിയിലെ മജ്ജയിൽ ചതുപ്പ് നിലത്തെ വെള്ളത്തിൽ കണ്ട ഡയാറ്റത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകൂ എന്നാണ് ശാസ്ത്രീയ പരിശോധനാ ഫലം. ഇത് പ്രോസിക്യൂഷൻ കേസിനു വിരുദ്ധമാണ്.
കേസിന് വിരുദ്ധമായി റിപ്പോർട്ടിലുള്ള കാര്യങ്ങൾ പറഞ്ഞ കെമിക്കൽ എക്സാമിനറെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ മോഹൻ രാജ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |