പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ നിർണായക സാക്ഷിമൊഴി. മധുവിനെ ചവിട്ടുന്നത് കണ്ടുവെന്നാണ് പതിമൂന്നാം സാക്ഷിയായ സുരേഷിന്റെ മൊഴി. പാക്കുളം സ്വദേശി ഹുസൈനാണ് മധുവിനെ ചവിട്ടിയത്. ചവിട്ടേറ്റ് മധു തലയിടിച്ച് വീണതായും സുരേഷ് കോടതിയിൽ മൊഴി നൽകി. ഹുസൈനെ സാക്ഷി തിരിച്ചറിഞ്ഞു. ആറ് സാക്ഷികൾ മൊഴിമാറ്റിയതിന് പിന്നാലെയാണ് കേസിൽ പ്രോസികൂഷ്യന് അനുകൂല മൊഴി ലഭിക്കുന്നത്.
അതേസമയം, കേസിൽ മറ്റൊരു വനംവകുപ്പ് വാച്ചർ കൂടി കൂറുമാറി. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ അബ്ദുൾ റസാഖാണ് ഇന്നലെ കോടതിയിൽ മൊഴിമാറ്റി പറഞ്ഞത്. ഇതേതുടർന്ന് ഇയാളെ വനം വകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മധു കൊല്ലപ്പെട്ട ദിവസം പെട്ടിക്കൽ തേക്ക് പ്ലാന്റേഷനിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റസാഖ്. മധുവിനെ വനത്തിൽ നിന്നും പിടികൂടി കൊണ്ടുവരുന്നത് കണ്ടിരുന്നതായി ഇയാൾ നേരത്തേ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ, കോടതിയിൽ അത് കണ്ടില്ലെന്നാണ് അബ്ദുൾ റസാഖ് മൊഴി നൽകിയത്. ഇതോടെ കേസിൽ കൂറുമാറുന്നവരുടെ എണ്ണം ആറായി. കേസിൽ കൂറുമാറിയ വനം വകുപ്പ് വാച്ചർ അനിൽകുമാറിനെ നേരത്തേ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞദിവസം
പതിനഞ്ചാം സാക്ഷി മെഹറുന്നീസ കൂറുമാറിയിരുന്നു. മുക്കാലി പെട്ടിക്കൽ തേക്ക് പ്ലാന്റേഷനിലെ കാന്റീൻ ജീവനക്കാരിയായ മെഹറുന്നീസ മധുവിനെ വനത്തിൽ നിന്നും പിടിച്ചു കൊണ്ടുവരുന്നത് കണ്ടിരുന്നുവെന്നാണ് നേരത്തേ നൽകിയിരുന്ന മൊഴി. മധുവിന് ഇവർ വെള്ളം കൊടുത്തിരുന്നതായും പറഞ്ഞിരുന്നു. എന്നാൽ, മധുവിനെ കണ്ടിട്ടില്ലെന്നും വെള്ളം കൊടുത്തിട്ടില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു. കേസിൽ സാക്ഷികൾ കൂറുമാറുന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നൽകിയിരുന്നു. എന്നാൽ പൊലീസ് സംരക്ഷണം ലഭിച്ചിട്ടും സാക്ഷികൾ കൂറുമാറുന്നത് തുടരുകയാണ്. പ്രതികൾ ജാമ്യത്തിലിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിച്ചതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |