നെയ്യാറ്റിൻകര: ആനാവൂർ നാരായണൻ നായർ കൊലക്കേസിലെ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി. വിധി തിങ്കളാഴ്ച . നെയ്യാറ്റിൻകര അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ആർ.എസ്. എസ് പ്രവർത്തകരായ പ്രതികൾ കുറ്റക്കാരെന്ന് വിധിച്ചത്.കീഴാറൂർ സ്വദേശികളായ രാജേഷ്, പ്രസാദ്, അനിൽ, ഗിരീഷ്‌കുമാർ , പ്രേംകുമാർ , അരുൺകുമാർ, അജയൻ, ബൈജു, സജികുമാർ, ബിനുകുമാർ, ഗിരീഷ് എന്നിവരാണ് പ്രതികൾ. രാജേഷ് ഒന്നാം പ്രതി.
2013 നവംബർ 11 ന് അർദ്ധരാത്രിയിലായിരുന്നു സംഭവം. മകൻ ശിവപ്രസാദിനെ ആക്രമിക്കാനായി വീട്ടിലെത്തിയ പ്രതികളെ തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരൻ കൂടിയായ നാരായണൻനായർ കൊലചെയ്യപ്പെട്ടത്. വീടിനുളളിൽ കയറാൻശ്രമിച്ച അക്രമികളെ തടയുന്നതിനിടെ നാരായണൻ നായർക്ക് വെട്ടേൽക്കുകയായിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽകോളേജിലും എത്തിക്കുന്നതിനിടെ നാരായണൻ നായർ മരിച്ചു. രാഷ്ട്രീയപ്പകയാണ് കൊലപാതകത്തിലെത്തിയത്. സി.പി.എം സംസ്ഥാന സമിതി അംഗമായ ആനാവൂർ നാഗപ്പന്റെ അടുത്ത ബന്ധുവായ നാരായണൻ നായരുടെ കൊലപാതകക്കേസ് കോടതിയിൽ എത്തിയപ്പോൾ ആനാവൂരിന്റെ ജ്യേഷ്ഠനും ഒന്നാംസാക്ഷിയുമായ അഡ്വ.വേലായുധൻ നായരുടെ മൊഴിയാണ് നിർണ്ണായകമായത്. പബ്ലിക് പ്രോസിക്യൂട്ടർ ആർ. വിജയകുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |