പയ്യന്നൂർ: പട്ടാപകൽ വീട് കുത്തിത്തുറന്ന് മൂന്നര ലക്ഷം രൂപ കൊള്ളയടിച്ചു. നഗരത്തിൽ കരിഞ്ചാമുണ്ഡി ക്ഷേത്രത്തിന് സമീപം പലചരക്ക് വ്യാപാരി അബ്ദുൾ സമദിന്റെ കൊറ്റി റെയിൽവേ മേൽപാലത്തിന് സമീപമുള്ള വീട് കുത്തിത്തുറന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരക്കും നാലരക്കും ഇടയിലാണ് മോഷണം നടന്നത്. അബ്ദുൾ സമദ് കടയിലും ഭാര്യയും മകളും ബന്ധു വീട്ടിലും പോയിരുന്നു. സ്‌കൂൾ വിട്ടെത്തിയ പേരക്കുട്ടി വീടിനകത്ത് കറുത്ത
ടീ ഷർട്ടും പാന്റും ധരിച്ച ഒരാളെ കാണുകയും ബഹളം വച്ച് ആളുകൾ കൂടുമ്പോഴേക്കും പുറകുവശത്തെ വാതിലിലൂടെ മോഷ്ടാവ് രക്ഷപ്പെടുകയുമായിരുന്നു. പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയതെന്നാണ് കരുതുന്നത്. അകത്ത് കയറി കിടപ്പുമുറിയിലെ അലമാര തകർത്താണ് പണം കവർന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ വസിക്കുന്ന സ്ഥലമാണെങ്കിലും മോഷ്ടാവ് മലയാളിയാണെന്നാണ് പൊലീസ് നിഗമനം. പയ്യന്നൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |