SignIn
Kerala Kaumudi Online
Saturday, 27 April 2024 4.20 AM IST

പൊലീസിലെ അഴിമതിക്കാരിൽ സെഞ്ച്വറിയടിച്ച് തലസ്ഥാനം; ഗുണ്ട, മാഫിയ ബന്ധത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും, മാഫിയ തലവൻമാരും കരിമ്പട്ടികയിൽപ്പെട്ട ഓഫീസ‌ർമാരും നിരീക്ഷണത്തിൽ

v

തിരുവനന്തപുരം: ഗുണ്ട,​ മാഫിയ സംഘങ്ങളുമായി വഴിവിട്ട ബന്ധം പുലർത്തിയ സംസ്ഥാനത്തെ പൊലീസ് ഓഫീസർമാരുടെ പട്ടികയിൽ സെഞ്ച്വറിയടിച്ച് തലസ്ഥാനം. സിറ്റി- റൂറൽ പൊലീസ് ജില്ലകളിലായി ഡിവൈ.എസ്.പി റാങ്ക് മുതൽ സിവിൽ പൊലീസ് ഓഫീസർ റാങ്ക് വരെയുള്ള 110 ഓളം പേരാണ് ബ്ളാക്ക് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മാഫിയാ ബന്ധം ആരോപിച്ച് സസ്‌പെൻഡ് ചെയ്ത പൊലീസ് ഓഫീസർമാരിൽ ഒരു ഡിവൈ.എസ്.പിയും പേട്ട, മംഗലപുരം, റെയിൽവേ സി.ഐമാരുമാണ് ഉൾപ്പെട്ടതെങ്കിൽ സിറ്റിയിലും റൂറലിലുമായി മൂന്ന് ഡിവൈ.എസ്.പിമാരും നാല് സി.ഐമാരും ഒരു ഡസനിലധികം എസ്.ഐമാരും അച്ചടക്കനടപടിക്കായി ശുപാർശ ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്. നിരന്തരമുള്ള ഫോൺവിളികളും കൂടിക്കാഴ്ചകളും മദ്ധ്യസ്ഥ ശ്രമവുമുൾപ്പെടെ ഗുണ്ടാബന്ധത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടിയുണ്ടായത്. തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളും റിയൽ എസ്റ്റേറ്റ്, പണമിടപാട് മാഫിയ സംഘങ്ങളുമായി വളരെ അടുത്തബന്ധം പുലർത്തിയവരാണ് ലിസ്റ്റിലുള്ളത്. കൃത്യമായ തെളിവുകൾ ലഭ്യമായാലുടൻ കരിമ്പട്ടികയിലെ ശേഷിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. ഗുണ്ടകളും മാഫിയാസംഘങ്ങളുമുൾപ്പെട്ട കേസുകൾ ഒതുക്കിത്തീർക്കാനും ഇവർക്കെതിരായ നടപടികളിൽ വഴിവിട്ട ഇടപെടൽ നടത്തിയതുമുൾപ്പെടെയുള്ള തെളിവുകളാണ് ഇപ്പോഴുള്ളത്. നഗരത്തിൽ തിരുവല്ലം, നേമം, കരമന, പേട്ട, മെഡിക്കൽ കോളേജ്, കഴക്കൂട്ടം, തുമ്പ, പൂജപ്പുര പൊലീസ് സ്റ്റേഷനുകളും ബ്ളാക്ക് ലിസ്റ്റിലാണ്. ഒരേ സബ് ഡിവിഷനിൽ തന്നെ വർഷങ്ങളായി തുടരുന്ന പൊലീസുകാരാണ് ബ്ളാക്ക് ലിസ്റ്റിൽ അധികവും. കുറ്റവാളികൾക്കെതിരായ കാപ്പ നടപടികളും പൊലീസ് ആക്ഷനുകളും ഗുണ്ടകൾക്ക് ഇവർ കൈമാറുന്നുണ്ടോയെന്നത് സംശയനിഴലിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരുവനന്തപുരത്ത് നടന്ന ഗുണ്ടാവിളയാട്ടങ്ങളെ തുടർന്ന് സംസ്ഥാനത്തെ ഗുണ്ട,​ മാഫിയ സംഘങ്ങളുമായി സൗഹൃദമുണ്ടെന്ന് സംശയിക്കുന്ന ഓഫീസർമാരുടെയും പേഴ്സണൽ ഫോണുകൾ ഉൾപ്പെടെ പൊലീസ് ഇന്റലിജൻസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പൊലീസിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി ഗ്രീൻ, ഓറഞ്ച്, റെഡ് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. മികച്ച ഓഫീസർമാരെ പ്രോത്സാഹിപ്പിക്കാൻ കൂടിയാണ് പട്ടികയൊരുക്കിയത്. സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും ആഭ്യന്തരവകുപ്പ് പട്ടിക പരിഗണിക്കും. അഴിമതിപ്പട്ടികയിലുള്ള ഓഫീസർമാർക്കു വേണ്ടിയുള്ള രാഷ്ട്രീയ ശുപാർശ കുറയ്ക്കുന്നതിനും ഇത് ഉപകരിക്കും. ഓരോ ഓഫീസറെക്കുറിച്ചും ഇന്റലിജൻസ് നിരീക്ഷണത്തിന് പുറമേ സ്റ്റേഷനിലെത്തിയ പരാതിക്കാരിൽ നിന്നും നാട്ടിൽ നിന്നുമുള്ള പൊതുഅഭിപ്രായവും ശേഖരിച്ച് തയ്യാറാക്കിയ പട്ടികയിൽ 740 സി.ഐമാരിൽ 120 പേർ കൈക്കൂലി, അഴിമതി, മാഫിയ,​ ഗുണ്ട ബന്ധമുള്ള കൂട്ടത്തിലാണ്. ആകെയുള്ള 320 ഡിവൈ.എസ്.പിമാരിൽ 45 പേർ കൈക്കൂലി, അഴിമതി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സത്യസന്ധരും നല്ല കാര്യങ്ങൾ മുൻകൈയെടുത്ത് നടപ്പാക്കുകയും ചെയ്യുന്ന ഓഫീസർമാരെ 'ഗ്രീൻ" പട്ടികയിലും, പരാതികളില്ലെങ്കിലും ഒന്നിനും മുൻകൈയെടുക്കാതെ കഴിഞ്ഞുകൂടി പോകുന്നവരെ 'ഓറഞ്ച്" പട്ടികയിലും, കൈക്കൂലിക്കാരായ ഓഫീസർമാരെ 'റെഡ് " പട്ടികയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സി.ഐമാരുടെ കണക്കിൽ 190 പേർ ഗ്രീനിലും 430 പേർ ഓറഞ്ചിലും 120 പേർ റെഡ് പട്ടികയിലുമാണ്. ഡിവൈ.എസ്.പിമാരിൽ ഗ്രീനിൽ 60 പേരും, ഓറഞ്ചിൽ 215 പേരും റെഡിൽ 45 പേരുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.