വിഴിഞ്ഞം: തിരുവല്ലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൂടി പങ്കാളിയായ സ്ഥാപനം അഞ്ചുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന് പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് ആക്ഷേപം. തിരുവല്ലം മേനിലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനം നൂറോളം നിക്ഷേപകരിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി.
ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 1000 രൂപ പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്നാണ് ആരോപണം. ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ പേരിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഇതിൽ ഒരാൾ ഡിവൈ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണെന്നും പരാതിക്കാർ ആരോപിച്ചു. 2021 ഒക്ടോബർ വരെ കൃത്യമായി പലിശ നൽകി ഇവർ നാട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റി. ഇതോടെ ബന്ധുക്കളും അയൽവാസികളും നാട്ടുകാരുമായ നിരവധിപേർ ഇവിടെ പണം നിക്ഷേപിച്ചു. എന്നാൽ പലിശയും മുതലും ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സംഭവത്തിൽ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നിക്ഷേപകർ ആരോപിക്കുന്നു. മാർച്ച് 31നകം മുഴുവൻ തുകയും പലിശയും തിരിച്ചുനൽകാമെന്ന് 100 രൂപാ മുദ്രപത്രത്തിൽ സ്ഥാപന ഉടമകൾ ഉറപ്പ് എഴുതി നൽകിയിട്ടുണ്ടെങ്കിലും നിക്ഷേപകർക്ക് വിശ്വാസമില്ല. ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി പണം തിരിച്ചുപിടിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അവർ. തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പരാതികളിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയെന്നും തിരുവല്ലം പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |