തിരുവനന്തപുരം: ഫ്ലാറ്റ് ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതിയിൽ കീഴടങ്ങിയ നാലുപ്രതികളെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയേലാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.
പ്രതികളെ ആറ് ദിവസമാണ് പൊലീസ് കസ്റ്റഡിയിലേക്ക് ആവശ്യപ്പെട്ടിരുന്നത്. തൈക്കാട് മേട്ടുക്കട ചരുവിളാകം വീട്ടിൽ ആരിഫ്, സഹോദരൻ ആസിഫ് എന്ന മുന്ന, മണക്കാട് സുരേഷ് നിവാസിൽ ജോമോൻ രമേഷ്, കാഞ്ഞിരംപാറ കെ.പി.എൽ.ആർ.എ 130 വസന്തഭവനിൽ രഞ്ജിത് എന്നിവരാണ് കഴിഞ്ഞ ശനിയാഴ്ച പൊലീസ് നോക്കിനിൽക്കെ അനുയായികളോടൊപ്പം മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്. നാലുപേരും ഓംപ്രകാശിന്റെ സംഘാംഗങ്ങളാണ്.
കുറവൻകോണത്തുളള പുത്രീ കൺസ്ട്രക്ഷൻ ഉടമ നിഥിൻ, നിഥിന്റെ സഹായികളായ ടിന്റു, പ്രവീൺ, ഡ്രൈവർ ആദിത്യ എന്നിവരെ ജനുവരി എട്ടിന് പുലർച്ചെ 3ന് പാറ്റൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തുവച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് നാലുപേരും. ഓം പ്രകാശ് അടക്കമുള്ള എട്ടുപേരാണ് കേസിലെ പ്രതികൾ. ഓംപ്രകാശും നിഥിനുമായുള്ള റിയൽ എസ്റ്റേറ്റ് ബന്ധത്തിലെ സാമ്പത്തിക തർക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് കേസ്.
പാറ്റൂരിൽ ഫ്ലാറ്റ് ഉടമയെ ആക്രമിച്ചത്
ഓംപ്രകാശ് നേരിട്ടെത്തിയെന്ന് മൊഴി
തിരുവനന്തപുരം: പാറ്റൂരിൽ പുത്രീ കൺസ്ട്രക്ഷൻ ഉടമ നിഥിനെയും തന്നെയുമടക്കം ആക്രമിച്ചത് ഓംപ്രകാശ് നേരിട്ടെത്തിയാണെന്ന് മറ്റൊരു കേസിലെ പ്രതിയായ ടിന്റു ശേഖർ കോടതിയിൽ മൊഴി നൽകി. പ്രതിയുടെ മൊഴി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ( മൂന്ന് ) ജഡ്ജി അഭിനിമോൾ. എസ്. രാജേന്ദ്രൻ രേഖപ്പെടുത്തി.
ഓംപ്രകാശിന്റെ ഡ്രൈവർ ആരിഫിന്റെ മേട്ടുക്കടയിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ടിന്റു ശേഖർ. ഈ മാസം എട്ടിന് പുലർച്ചെ മൂന്നിന് പാറ്റൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തുവച്ച് ആരിഫ്, സഹോദരൻ ആസിഫ് എന്ന മുന്ന, ജോമോൻ, ഇബ്രാഹിം റാവുത്തർ എന്നിവർ ചേർന്ന് തന്നെയും പ്രവീണിനെയും നിതിനെയും നിതിന്റെ ഡ്രൈവർ ആദിത്യനെയും വെട്ടിപ്പരിക്കേല്പിച്ചു. സംഭവസമയം ഓംപ്രകാശ് നേരിട്ടെത്തി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ തങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്നായിരുന്നു ടിന്റു ശേഖർ മജിസ്ട്രേറ്റിന് നൽകിയ മൊഴി. ആരിഫിനെ ഭീഷണിപ്പെടുത്തിയതിന് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിൽ കഴിയുന്നയാളാണ് ടിന്റു ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |