കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർ വിപിനെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മക്കളെ പുറത്ത് നിർത്തിയ ശേഷമാണ് പ്രതി സനൂപ് ഡോക്‌ടറുടെ മുറിയിലേക്ക് കയറുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. കുട്ടികളുടെ സ്‌കൂൾ ബാഗ് വാങ്ങി കയ്യിൽ വച്ചതിന് ശേഷം അതിനുള്ളിലാണ് ഇയാൾ ആയുധം വച്ചത്.
കൊടുവാളിന്റെ പിടിഭാഗം ബാഗിന് പുറത്തേക്ക് തള്ളിനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഡോക്‌ടറെ വെട്ടിയതിന് പിന്നാലെ തന്നെ അവിടെയുള്ളവർ ഓടിക്കൂടി സനൂപിനെ ബലമായി പിടികൂടുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്‌ടർ തലയിൽ കൈപൊത്തിപ്പിടിച്ച് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് താമരശേരി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും അസിസന്റ് സർജനുമായ ഡോ. പി ടി വിപിന്റെ (35) തലയ്ക്ക് മാരകമായി വെട്ടേറ്റത്. മസ്തിഷ്ക ജ്വരം ബാധിച്ച ഒൻപത് വയസുള്ള തന്റെ മകൾ മരിച്ചത് ഡോക്ടർമാരുടെ വീഴ്ച കൊണ്ടാണെന്ന ധാരണയിൽ പിതാവായ സനൂപ് ആക്രമിക്കുകയായിരുന്നു. ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്.
സൂപ്രണ്ടിനെ ആക്രമിക്കാനാണ് ബാഗിൽ ഒളിപ്പിച്ച കൊടുവാളുമായി സനൂപ് വന്നത്. സൂപ്രണ്ട് മീറ്റിംഗിലായിരുന്നു. അതേ മീറ്റിംഗിൽ നിന്ന് രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിക്കാൻ ഇറങ്ങി വന്നതായിരുന്നു ഡോ.വിപിൻ. സൂപ്രണ്ടിന്റെ ഓഫീസിൽ കയറിയാണ് ലാബ് റിപ്പോർട്ട് വാങ്ങി പരിശോധിച്ചത്. ഡോക്ടറുമായി സംസാരിച്ചുകൊണ്ടു നിന്നവരുടെ തലയ്ക്ക് മുകളിലൂടെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൂർത്ത അഗ്രഭാഗമാണ് തുളഞ്ഞു കയറിയത്. ഡോക്ടർതന്നെ അക്രമിയെ തടഞ്ഞു. മറ്റുമുള്ളവർ ഓടിയെത്തി കീഴടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |