SignIn
Kerala Kaumudi Online
Saturday, 27 April 2024 4.32 AM IST

അന്ന് മുഴങ്ങിയ വെടിയൊച്ച: ആഘാതം ഏറ്റുവാങ്ങി

aaryadan-mohammed

നിലമ്പൂർ: 1969 ജൂലായ് 26. ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ദിനം. ചുള്ളിയോട് റബർ എസ്റ്റേറ്റിലെ ടാപ്പിംഗ് കൂലിയുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു.സി -എ.ഐ.ടി.യു.സി തൊഴിലാളികൾ തമ്മിലെ സംഘർഷത്തെ തുടർന്ന് ഐ.എൻ.‌ടി.യു.സി ഓഫീസിൽ എത്തിയതായിരുന്നു യൂണിയൻ പ്രസിഡന്റായിരുന്ന ആര്യാടൻ.

ഒരു ചെറിയ ഹോട്ടൽ കെട്ടിടത്തിന് മുകളിലുള്ള ഓഫീസിൽ ആര്യാടനൊപ്പം 25 പ്രവർത്തകരുമുണ്ട്. പ്രദേശത്ത് എ.ഐ.ടി.യു.സി പ്രവർത്തകരും തമ്പടിച്ചു. ഏതു നിമിഷവും വലിയൊരു സംഘർഷം ഉണ്ടായേക്കാവുന്ന സ്ഥിതി. പൊലീസും സ്ഥലത്തില്ല. നിലമ്പൂർ എം.എൽ.എ കെ.കുഞ്ഞാലിയും സ്ഥലത്തെത്തി.

രാത്രി 12 കഴിഞ്ഞതോടെ ഐ.എൻ.ടി.യു.സി ഓഫീസിന്റെ കോണിപ്പടിക്ക് സമീപത്ത് നിന്നൊരു വെടിയൊച്ച . കുഞ്ഞാലി എം.എൽ.എയ്ക്ക് വെടിയേറ്റു. പ്രവർത്തകരുടെ രോഷം അണ പൊട്ടി. പിന്നാലെ വൻപൊലീസ് സംഘമെത്തി ആര്യാടനെയും പ്രവർത്തകരെയും ഓഫീസിൽ നിന്ന് കസ്റ്റഡിയിലെടുത്തു. തൊട്ടടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ വച്ച് കുഞ്ഞാലി അന്ത്യശ്വാസം വലിച്ചു. ആര്യാടനാണ് വെടിവച്ചതെന്ന് കുഞ്ഞാലി പൊലീസിലും മഞ്ചേരി ആശുപത്രിയിലെ ഡോക്ടർക്കും മൊഴി നൽകിയിരുന്നു. അബോധാവസ്ഥയിലായതിനാൽ മെഡിക്കൽ കോളേജാശുപത്രിയിൽ വച്ച് മജിസ്ട്രേറ്റിന് മൊഴി രേഖപ്പെടുത്താനായില്ല.

അന്ന് കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ആര്യാടനെ കൊലക്കേസിൽ ഒന്നാം പ്രതിയാക്കി 25 പേർക്കെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തു. മലയോര മേഖലയിലെ ഏറ്റവും ജനകീയനായ നേതാവായിരുന്നു കെ.കുഞ്ഞാലി. 1965ലും 1967ലും നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച ആര്യാടനെ കുഞ്ഞാലി തോൽപ്പിച്ചിരുന്നു. തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് തടസ്സമാവുമെന്നതിനാലാണ് കുഞ്ഞാലിയെ ആര്യാടൻ കൊന്നതെന്നായിരുന്നു ആരോപണം. കുഞ്ഞാലിയുടെ മരണത്തെ തുടർന്ന് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേതൃത്വം മത്സരിക്കാൻ ആവശ്യപ്പെട്ടു. എം.എൽ.എയാവാൻ വേണ്ടിയാണ് കുഞ്ഞാലിയെ വെടിവച്ചതെന്ന് എതിർഭാഗം വാദിക്കുമെന്ന് ചൂണ്ടിക്കാട്ടി ആര്യാടൻ പിൻവാങ്ങി.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു പ്രമുഖ ഡോക്ടർ ആര്യാടന്റെ വക്കീലിനേകിയ ഉപദേശം കേസിൽ വഴിത്തിരിവായി. വെടിയേറ്റ കുഞ്ഞാലിക്ക് ശക്തമായ തോതിൽ മയങ്ങാനുള്ള മരുന്ന് നൽകിയിരുന്നെന്ന് ആശുപത്രിയിലെ കേസ് ഷീറ്റിൽ പറഞ്ഞിട്ടുണ്ടെന്നും, ഇത്രയും മരുന്ന് കുത്തിവച്ചയാൾക്ക് പൊലീസിനോ ഡോക്ടർക്കോ മൊഴി നൽകാൻ കഴിയില്ലെന്നുമുള്ള വാദം കോടതി ശരിവച്ചു. അറസ്റ്റ് ചെയ്യുമ്പോൾ തന്റെ ദേഹത്ത് നിന്നോ ഓഫീസിൽ നിന്നോ തോക്ക് കണ്ടെടുക്കാനായില്ലെന്ന ആര്യാടന്റെ വാദവും കോടതി അംഗീകരിച്ചു. 1970 ഏപ്രിൽ 16ന് മുഴുവൻ പ്രതികളെയും വെറുതേ വിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AARYADAN MOHAMMED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.