മലപ്പുറം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ, കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ള മാറ്റങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. കേരള മുസ്ലീം ജമാഅത്തിന്റെ മലപ്പുറം നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കാന്തപുരം.
സ്‌കൂൾ സമയം മാറ്റിയതിനെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും വിമർശിച്ചു. ഫാസിസ്റ്റ് സമീപനമാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്കൂൾ സമയമാറ്റം, സൂംബ ഡാൻസ് തുടങ്ങിയവ നടപ്പാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ആളുകളുമായി ചർച്ച ചെയ്യാനുള്ള പക്വത സർക്കാർ കാണിക്കേണ്ടിയിരുന്നുവെന്ന് കെ സി ബി സി അദ്ധ്യക്ഷനും മലങ്കര കത്തോലിക്കാ സഭ തലവനുമായ കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്കാ ബാവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിലവാരമുള്ള വിദ്യാഭ്യാസമാണ് ലക്ഷ്യമെന്നതിനാൽ ഒന്നോ രണ്ടോ സംഘടനകളോട് ആലോചിച്ചാൽ പോര. സ്കൂളുകളിലെ പ്രാർത്ഥനകൾ മതേതരമാക്കണമെന്ന കാര്യം ചർച്ചയ്ക്കു വന്നിട്ടില്ല. പ്രാർത്ഥന അങ്ങനെ മാറ്റാൻ കഴിയില്ല. സംഘർഷഭരിതമായ സമരങ്ങൾ വിദ്യാഭ്യാസ മേഖലയ്ക്കു തന്നെയാണ് നഷ്ടമുണ്ടാക്കുന്നത്. വിയോജിപ്പ് പ്രകടിപ്പിക്കുന്ന രീതികൾക്ക് മാറ്റമുണ്ടാകണമെന്നും കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്കാ ബാവ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |