കൊടുങ്ങല്ലൂർ\മാള: ചന്തപ്പുര-കോട്ടപ്പുറം ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മരണവിവരം അറിഞ്ഞ് അപകടസ്ഥലത്തേക്ക് പുറപ്പെട്ട സുഹൃത്തുകളുടെ ബൈക്കിടിച്ച് വൃദ്ധനും മരിച്ചു. ശ്രീനാരായണപുരം പനങ്ങാട് ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന കരിനാട്ട് രവിയുടെ മകൻ വിഷ്ണു (27), മാള പൊയ്യ വടക്കേ പൂപ്പത്തി ചിങ്ങാട്ട്പുറം ജ്യോതിഷിന്റെ മകൻ ആദിത്യൻ (19) എന്നിവരാണ് കൊടുങ്ങല്ലൂർ ബൈപാസിൽ അപകടത്തിൽ മരിച്ചത്.
ആദിത്യന്റെ മരണവിവരം അറിഞ്ഞ് സ്ഥലത്തേക്ക് പുറപ്പെട്ട സുഹൃത്തുക്കളുടെ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ മാള വലിയപറമ്പിലെ ഇല്ലത്ത് പറമ്പിൽ സുകുമാരനാണ് (68) മരിച്ചത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. മാള പൊയ്യയിലായിരുന്നു അപകടം. മാള വലിയപറമ്പിൽ പലചരക്ക് കട നടത്തുന്ന സുകുമാരൻ സാധനമെടുക്കാനായി കൊടുങ്ങല്ലൂരിലേക്ക് പോകുന്നതിനിടെ, അദ്ദേഹത്തിന്റെ ആക്ടീവ സ്കൂട്ടറിൽ ബൈക്കിടിക്കുകയായിരുന്നു.
ടി.കെ.എസ്. പുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മുൻവശത്തെ സർവ്വീസ് റോഡിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ബൈപാസിലെ അപകടം. വിഷ്ണുവും ആദിത്യനും രണ്ട് ബൈക്കുകളിൽ ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചത്. വടക്കുനിന്നും സർവീസ് റോഡുവഴി വരികയായിരുന്ന വിഷ്ണു പെട്ടെന്ന് ശ്രീകൃഷ്ണ ക്ഷേത്രം വഴിയിലേക്ക് തിരിക്കുന്നതിനിടെ പിറകെ വന്ന ആദിത്യന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ് ചോര വാർന്നൊലിച്ച യുവാക്കളെ ഓടിക്കൂടിയ നാട്ടുകാർ, മറ്റു വാഹനം കിട്ടാത്തതിനാൽ ഗുഡ്‌സ് ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷ്ണു ആശുപത്രിയിലെത്തും മുമ്പേ മരിച്ചു. ഫൈബർ ജോലിക്കാരനായ വിഷ്ണു ജോലിക്കായി വീട്ടിൽ നിന്ന് ചെറായിയിലേക്ക് പോകുകയായിരുന്നു. മൂത്തകുന്നം എസ്.എൻ.എം കോളേജിലെ പോളിടെക്‌നിക് വിദ്യാർത്ഥിയാണ് ആദിത്യൻ. എറിയാടുള്ള കൂട്ടുകാരന്റെ ബൈക്ക് വാങ്ങി കോളേജിലേക്ക് പോകുന്നതിനിടയിലാണ് അപകടത്തിൽപെട്ടത്. ബിലുവാണ് വിഷ്ണുവിന്റെ അമ്മ. സഹോദരൻ : രാഹുൽ. ആദിത്യന്റെ അമ്മ പ്രിയ. സഹോദരൻ : അനുരാഗ്. സുകുമാരന്റെ ഭാര്യ: രമ. മക്കൾ: ശാരിക, രാധിക. മരുമക്കൾ : രാജേഷ്, അരുൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |