കൊച്ചി: ഓർത്തഡോക്‌സ് സഭ മുംബയ് മുൻ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് ട്രെയിനിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ഓർത്തഡോക്‌സ് സഭാ കാതോലിക്കാബാവ അടക്കം മൂന്ന് പേർക്കെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.
അത്തനാസിയോസിന്റെ മരണം കൊലപാതകമാണെന്ന് കാട്ടി പുത്തൻകുരിശ് സ്വദേശി തോമസ് ടി.പീറ്റർ നൽകിയ പരാതിയിൽ എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി നിർദ്ദേശപ്രകാരം കൊലപാതകം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കാതോലിക ബാവയ്ക്ക് പുറമെ ഗീവർഗീസ് മാർ യൂലയോ മെത്രാപ്പൊലീത്ത, ഓർത്തഡോക്‌സ് ചർച്ച് സെക്രട്ടറി ബിജു ഉമ്മൻ എന്നിവർക്കെതിരെയാണ് കേസ്.
2018 ആഗസ്റ്റ് 24 ന് പുലർച്ചെ എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയെ ട്രെയിനിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിൽ തന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്‌കൂൾ സന്ദർശിച്ച് മടങ്ങിവരുന്നതിനിടെയാണ് പുലർച്ചെ 4.15 ഓടെ അപകടം. സംഭവത്തിൽ നേരത്തെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണെന്നതിന് തെളിവുകൾ ലഭിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |