ബാങ്ക് മാനേജരടക്കം നാലുപേർ വിദേശത്തേക്ക് കടന്നു
കൊല്ലം: വ്യാജ ഐ.ടി കമ്പനിയുടെ പേരിലുണ്ടാക്കിയ ബാങ്ക് അക്കൗണ്ടിലേക്ക് ഓവർഡ്രാഫ്റ്റ് എന്ന പേരിൽ 1.75 കോടി രൂപ മാറ്റി തട്ടിപ്പ് നടത്തിയ കേസിൽ ബാങ്ക് ജീവനക്കാരനായ ഒരാൾ അറസ്റ്റിൽ. ബാങ്ക് മാനേജരടക്കം നാലുപേർ വിദേശത്തേക്ക് കടന്നു.
തിരുവനന്തപുരം വെമ്പായം കൊഞ്ചിറ പോക്കുന്നിൽ സജീബ് മൻസിലിൽ സാജിദാണ് (36) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. നിലവിലെ ബാങ്ക് മാനേജരുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
പ്രമുഖ സ്വകാര്യ ബാങ്കിന്റെ ശക്തികുളങ്ങര ശാഖയിൽ 2016 മുതൽ 2021വരെ സ്ഥിരനിക്ഷപം നടത്തിയ 11 പേരുടെ അക്കൗണ്ടുകളിൽ നിന്നാണ് ഉടമകൾ അറിയാതെ 1,75,37,183 കോടി രൂപ വ്യാജ ഐ.ടി കമ്പനിയുടെ പേരിൽ മാറ്റിയത്. പിന്നീട് ഈ പണം മാനേജരുൾപ്പെടെ അഞ്ചുപേരും വീതിച്ചെടുത്തു.
ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടയിലാണ് സാജിദ് പിടിയിലായത്. ബാക്കിയുള്ളവരെ പിടികൂടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ അറിയിച്ചു. എ.സി.പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര ഇൻസ്‌പെക്ടർ യു. ബിജു, എസ്.ഐ ഐ.വി. ആശ, എ.എസ്.ഐമാരായ അനിൽകുമാർ, ഡാർവിൻ, എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |