#മുന്നറിയിപ്പുമായി കെ.പി.സി.സി
തിരുവനന്തപുരം: ഔദ്യോഗിക വിഭാഗം ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ, സെക്രട്ടേറിയറ്റ് അസോസിയേഷനിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പോര് വീണ്ടും മൂർച്ഛിച്ചു.
അതിനിടെ, ഭാരവാഹികളെ പ്രഖ്യാപിച്ചത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് കെ.പി.സി.സി ഇന്നലെ വ്യക്തമാക്കി. പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെ ഏകപക്ഷീയ നിലപാടുമായി മുന്നോട്ടു പോകുന്നത് സംഘടനാവിരുദ്ധ പ്രവർത്തനമായി കാണുമെന്നും മുന്നറിയിപ്പ് നൽകി. പ്രശ്ന പരിഹാരത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയാണെന്നും, ഏതെങ്കിലും വിഭാഗത്തിന് അനുകൂലമായി നിലപാടെടുത്തിട്ടില്ലെന്നും കെ.പി.സി.സി വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രിയാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി നിലവിലെ പ്രസിഡന്റ് എം.എസ്. ജ്യോതിഷിനെ തിരഞ്ഞെടുത്തതായി എ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ഐ ഗ്രൂപ്പ് നേരത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഇരുകൂട്ടരും നേർക്കുനേർ ഏറ്റുമുട്ടുന്ന സ്ഥിതിയായി. ഗ്രൂപ്പ് പോര് നീണ്ടതോടെ തത്‌സ്ഥിതി തുടരാൻ കെ.പി.സി.സി ഇരുവിഭാഗത്തോടും നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതിനെ ഇരുവിഭാഗവും തങ്ങൾക്ക് അനുകൂലമായി വ്യാഖാനിക്കുന്നു.
ഭാരവാഹികളെ തിരഞ്ഞെടുത്ത വിവരം ചൂണ്ടിക്കാട്ടി എ ഗ്രൂപ്പ് ഇന്നലെ നോട്ടീസിറക്കി. എന്നാൽ, നടന്നത് തിരഞ്ഞെടുപ്പല്ലെന്നും പ്രഹസനം മാത്രമാണെന്നും ഐ ഗ്രൂപ്പ് വിഭാഗം പ്രസിഡന്റ് എം.എസ്. ഇർഷാദ് പറഞ്ഞു. അസോസിയേഷൻ ഓഫീസ് തങ്ങളുടെ നിയന്ത്രണത്തിലാണ്. ഏകപക്ഷീയമായ നടപടി കെ.പി.സി.സി വിലക്കിയിട്ടും, എ ഗ്രൂപ്പ് എടുത്തു ചാടി ഭാരവാഹികളെ പ്രഖ്യാപിക്കുകയുമായിരുന്നുവെന്നും ഇർഷാദ് പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോടതിയിലുള്ള കേസിൽ വാദം മാറ്റിവച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |