തൊടുപുഴ: കോപ്പിയടി പിടിച്ചതിന് അഡീഷണൽ ചീഫ് എക്‌സാമിനർക്കെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡനക്കേസിൽ പ്രതിയെ കോടതി വെറുതേവിട്ടു. തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്‌ജി ലൈജുമോൾ ഷെരീഫാണ് പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട പ്രൊഫസർ ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കിയത്.
മൂന്നാർ ഗവൺമെന്റ് കോളേജിൽ 2014 ഓഗസ്റ്റ് 27നും സെപ്‌തംബർ അഞ്ചിനും ഇടയിൽ നടന്ന എംഎ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റർ പരീക്ഷാ ഹാളിൽ കോപ്പിയടിച്ച അഞ്ച് വിദ്യാർത്ഥിനികളെ അഡീഷണൽ ചീഫ് എക്‌സാമിനറും കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയുമായ പ്രൊഫസർ ആനന്ദ് പിടികൂടിയിരുന്നു. സംഭവം സർവകലാശാലയിലേക്ക് റിപ്പോർട്ട് ചെയ്യാനായി ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാൽ, പിടിക്കപ്പെട്ടവർ എസ്‌എഫ്‌ഐ പ്രവർത്തകരായതിനാൽ നിർദേശം അനുസരിക്കാൻ ഇൻവിജിലേറ്റർ തയ്യാറായില്ല.
തുടർന്ന് അഞ്ച് വിദ്യാർത്ഥിനികൾ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. നാല് വിദ്യാർത്ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് അദ്ധ്യാപകനെതിരെ നാല് കേസെടുത്തു. ഇതിൽ രണ്ട് കേസുകളിൽ അദ്ധ്യാപകനെ നേരത്തേ വെറുതേവിട്ടിരുന്നു. മറ്റ് രണ്ട് കേസുകളിൽ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ഇത് ചോദ്യംചെയ്‌ത് സമർപ്പിച്ച അപ്പീലിലാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയുടെ വിധി.
പരാതിക്കാരെയും പൊലീസിനെയും കോടതി വിമർശിച്ചു. പീഡനക്കേസിൽ കുടുക്കി പക വീട്ടാനുള്ള ശ്രമത്തിന് പ്രിൻസിപ്പൾ കൂട്ടുനിന്നെന്നും കേസിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ആനന്ദ് വിശ്വനാഥന് വേണ്ടി അഭിഭാഷകരായ എസ് അശോകൻ, ഷാജി ജോസഫ്, റെജി ജി നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാർ, അഭിജിത്ത് സി ലാൽ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |