തൃപ്രയാർ: പരസ്പരം കലഹിച്ച് നിൽക്കേണ്ടവരല്ല ഇടതുപാർട്ടികളെന്നും, ഇടതുമുന്നണിയെ ശക്തിപ്പെടുത്തേണ്ട ബാദ്ധ്യത രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സി.പി.ഐയ്ക്ക് ഉണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.എമ്മിന് മുന്നിൽ മുട്ടുമടക്കുന്നുവെന്ന് സി.പി.ഐ ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്കായിരുന്നു തൃശൂർ ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ കാനത്തിന്റെ മറുപടി.
ഒരു സർക്കാരിൽ കുറ്റങ്ങളും കുറവുകളും സ്വാഭാവികം. മുന്നണിയിലെ സുഖ ദുഃഖങ്ങൾ ഒരുമിച്ചു പങ്കിടണം. നേട്ടങ്ങൾ സ്വന്തമാക്കുകയും, കോട്ടങ്ങളിൽ ഉത്തരവാദിത്വമില്ലെന്ന് പറയുകയും ചെയ്യുന്നത് വില കുറഞ്ഞ രാഷ്ട്രീയമാണ്. നല്ലതിനായുള്ള വിമർശനം വേണം. മറിച്ചുള്ള വിമർശനം മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്. മുന്നണിയിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം. അത് പരിഹരിക്കാൻ സംവിധാനവുമുണ്ടാകും. 1980 മുതൽ എൽ.ഡി.എഫിൽ സജീവ സാന്നിദ്ധ്യമാണ് സി.പി.ഐ. സി.പി.എമ്മും സി.പി.ഐയും മാത്രമാണ് ദേശീയ-സംസ്ഥാന തലങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്. 2014 മുതൽ ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം കുറഞ്ഞു തുടങ്ങി. 2022 ആയപ്പോഴേക്കും കേരളത്തിൽ മാത്രമായി ഒതുങ്ങി. പാർലമെന്റിലും നിയമസഭകളിലും പ്രാതിനിദ്ധ്യം കുറഞ്ഞു. ബി.ജെ.പി നാടിന്റെ ദിശ തന്നെ മാറ്റി വിടാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് നിറുത്തിയാണ് ബി.ജെ.പി അധികാരത്തിൽ തുടരുന്നത്. അവർക്കെതിരെ വിശാല ശക്തികളുടെ ഐക്യം ഉറപ്പിക്കണമെന്നും കാനം പറഞ്ഞു.
ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ദേശീയ കൗൺസിലംഗങ്ങളായ സി.എൻ. ജയദേവൻ, കെ.പി.രാജേന്ദ്രൻ, ബി.കെ.എം.യു സംസ്ഥാന പ്രസിഡന്റ് എ.കെ.ചന്ദ്രൻ, മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ.പി.വസന്തം, സംസ്ഥാന എക്‌സിക്യൂട്ടീവംഗമായ മന്ത്രി കെ.രാജൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ.വി.എസ്.സുനിൽകുമാർ, ജനറൽ കൺവീനർ അഡ്വ.ടി.ആർ.രമേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
സി.പി.ഐ : തൃശൂരിൽ
കെ.കെ.വത്സരാജ് തുടരും
തൃശൂർ: സി.പി.ഐക്ക് ആഴത്തിൽ വേരോട്ടമുള്ള തൃശൂരിൽ കെ.കെ.വത്സരാജ് ജില്ലാ സെക്രട്ടറിയായി തുടരുമെന്ന് ഏതാണ്ട് ഉറപ്പായി. വത്സരാജ് മാറണമെന്ന് പ്രതിനിധികളും നേതാക്കളും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം. രണ്ട് വട്ടം വത്സരാജ് സെക്രട്ടറിയായി. മൂന്നാംഘട്ടം പൂർത്തിയാക്കും മുൻപാണ് ജില്ലാസമ്മേളനം. പാർട്ടി നയമനുസരിച്ച് മൂന്ന് തവണ ജില്ലാ സെക്രട്ടറിയായാൽ മാറണം.
ജില്ലാ സെക്രട്ടറിയായിരുന്ന സി.എൻ.ജയദേവൻ എം.പിയായ ഒഴിവിലാണ് വത്സരാജ് സ്ഥാനമേറ്റത്. പാർട്ടിയിൽ പാർലമെന്ററി രംഗത്തേക്ക് വരാൻ താൽപ്പര്യമുള്ളവർ ഏറെയുണ്ടെങ്കിലും ജില്ലാ നേതൃത്വത്തിലെത്തണമെന്ന് താൽപ്പര്യപ്പെടുന്നവർ കുറവാണ്. യുവജനവിഭാഗമായ എ.ഐ.വൈ.എഫിന് അർഹമായ പ്രാതിനിദ്ധ്യം രണ്ട് തലത്തിലും ലഭിക്കണമെന്ന് ആവശ്യമുയർന്നു. അതേസമയം, പുതുതലമുറയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാനാണ് ലക്ഷ്യമിടുന്നത്. കാമ്പസുകളിൽ കൂടുതൽ ശ്രദ്ധിക്കും. ബി.ജെ.പിയുടെ ഹിന്ദുവർഗീയത ചെറുപ്പക്കാരെ ബോദ്ധ്യപ്പെടുത്താനും വിദ്യാർത്ഥികൾ സംഘപരിവാർ സംഘടനകളിലേക്ക് കൂടുതൽ ആകൃഷ്ടരാകുന്നത് തടയാനുമുള്ള പദ്ധതികളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |