SignIn
Kerala Kaumudi Online
Thursday, 19 September 2024 2.05 AM IST

സി.പി.ഐ സമ്മേളനത്തിൽ പ്രതിനിധികൾ: കോൺഗ്രസില്ലാതെ എന്ത് ദേശീയ ബദൽ?

Increase Font Size Decrease Font Size Print Page
cpi

തിരുവനന്തപുരം: 'കോൺഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ എന്ത് ദേശീയ ബദൽ.കോൺഗ്രസടക്കം എല്ലാ മതേതരകക്ഷികളുടെയും സംയുക്ത ബദലാണ് ദേശീയ രാഷ്ട്രീയം ആവശ്യപ്പെടുന്നത്.' സി.പി.ഐ സംസ്ഥാന സമ്മേളനത്തിലെ രാഷ്ട്രീയ, പ്രവർത്തന റിപ്പോർട്ടുകളിന്മേൽ ഇന്നലെ നടന്ന ചർച്ചയിൽ ഉയർന്ന വിമർശനമാണിത്.കോൺഗ്രസിന്റെ നയസമീപനങ്ങൾ ബദലിന് വഴിയൊരുക്കുന്നതല്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ച ജനറൽസെക്രട്ടറി ഡി. രാജയ്ക്കുള്ള മറുപടി കൂടിയായി ഇത്.കോൺഗ്രസിനെ നന്നാക്കിയെടുത്ത ശേഷം ബദലുണ്ടാക്കുകയൊന്നും സാധിക്കുന്ന കാര്യമല്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ദേശീയതലത്തിൽ ഫലപ്രദമായ പരിപാടി സംഘടിപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ പാർട്ടിയുടെ ദേശീയനേതൃത്വം അമ്പേ പരാജയമാണെന്ന് പ്രതിനിധികൾ വിമർശിച്ചു. ഉത്തരേന്ത്യയിൽ പാർട്ടിയുടെ അടിത്തറ വികസിക്കുന്നില്ല. ദേശീയതല സമരപരിപാടികളിൽ പാർട്ടിയുടെ പങ്ക് തുച്ഛമാണ്. സി.പി.എമ്മിന്റെ അടിമ പോലെ നിന്നിട്ട് കാര്യമില്ല. ദക്ഷിണേന്ത്യയിൽ മാത്രം പ്രവർത്തിച്ചാൽ മതിയോ? വേദിയിൽ രാജയും പിണറായിയും സ്റ്റാലിനും കൈ കോർത്ത് പിടിച്ചാലൊന്നും ബദലുണ്ടാവില്ല. ആകർഷകമായ കേന്ദ്രനേതൃത്വമാണ് വേണ്ടത്. ആദ്യം അര ശതമാനം വോട്ടുണ്ടാക്കട്ടെ.പ്രായമേറെക്കടന്നിട്ടും ചില നേതാക്കൾക്ക് ആഗ്രഹം തീരുന്നില്ലെന്ന് ,സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങളെ സൂചിപ്പിച്ച് ചിലർ വിമർശിച്ചു. കാനത്തെ അപകീർത്തിപ്പെടുത്തുന്നത് സി.പി.ഐയെ അപകീർത്തിപ്പെടുത്തുന്നത് പോലെയെന്നായിരുന്നു കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയുടെ അഭിപ്രായം.

കൃഷിവകുപ്പ്

പരാജയം

കൃഷി വകുപ്പിനെതിരെ ചർച്ചയിൽ രൂക്ഷവിമർശനമുയർന്നു. മന്ത്രി പി. പ്രസാദിനെപ്പറ്റി ഒരു പ്രതിനിധി വിമർശിച്ചത് 'കാണിക്കാൻ നല്ല ബിംബം,ഭരണത്തിൽ പരാജയം' എന്നാണ്. സാധാരണ കൃഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ പോലും നേടിയെടുക്കാനാവുന്നില്ല. കാർഷിക കമ്മിഷൻ രൂപീകരിച്ച് വകുപ്പിനെ സി.പി.എം പിടിച്ചെടുത്തു. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളും പൂർണ പരാജയമാണെന്ന് പ്രതിനിധികൾ വിമർശിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് അഭിനന്ദനവുമുണ്ടായി.

പൊലീസിനെതിരെ

വിമർശനം

സി.പി.ഐ മന്ത്രിമാർക്ക് പോലും സംസ്ഥാന പൊലീസിൽ നിന്ന് നീതി ലഭിക്കുന്നില്ല. ചില പൊലീസുദ്യോഗസ്ഥർക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ഇന്റലിജന്റ്സ് സംവിധാനം പൂർണ പരാജയമാണ്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചപ്പോഴാണ് പൊലീസ് കാര്യങ്ങൾ തിരിച്ചറിഞ്ഞത്. ഇപ്പോൾ കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുള്ളേണ്ട അവസ്ഥയിലായി.

ശിവശങ്കറിനെ

എന്തിന്

അഴിമതിക്കാരും കെടുകാര്യസ്ഥതയുള്ളവരുമായ ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ പ്രതിഷ്ഠിക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ടായി. ശിവശങ്കറിനെ മൃഗസംരക്ഷണവകുപ്പിൽ നിയമിച്ചതിനെ പ്രതിനിധികൾ കുറ്റപ്പെടുത്തി. ശ്രീറാം വെങ്കട്ടരാമനെ കളക്ടറാക്കിയത് ആരുടെ തീരുമാനമെന്നും ചോദ്യമുയർന്നു.

സിൽവർ ലൈൻ-

എതിർപ്പും പിന്തുണയും

സിൽവർലൈനിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിനിധികൾ. തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ വലിയതോതിൽ വികസനം നടക്കുമ്പോൾ കേരളത്തിൽ അത് നടക്കുന്നില്ലെന്നാണ് പദ്ധതിയനുകൂലികൾ വാദിച്ചത്. അതിനാൽ സിൽവർലൈൻ വേണം. എന്നാൽ കേരളത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെ അട്ടിമറിച്ചുള്ള വികസനപ്രവർത്തനങ്ങൾ വേണ്ടെന്ന് മറ്റു ചിലർ പറഞ്ഞു. കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ സി.പി.ഐ ഇടപെടണമെന്ന ആവശ്യവുമുയർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CPI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.