തിരുവനന്തപുരം: ബഡ്ജറ്റിലെ നികുതി, സെസ് നിർദ്ദേശങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങളെ മറികടക്കാൻ കേന്ദ്രമന്ത്രിമാരുടെ പ്രതികരണങ്ങളെ ആയുധമാക്കി സി.പി.എം. കർണാടകയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 'തൊട്ടടുത്ത് കേരളമുണ്ട് സൂക്ഷിക്കണം" എന്ന് പറഞ്ഞതും ജി.എസ്.ടി നഷ്ടപരിഹാര വിഷയത്തിൽ ധനമന്ത്രി നിർമല സീതാരാമന്റെ പ്രതികരണവുമാണ് പ്രതിപക്ഷ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സി.പി.എം പിടിവള്ളിയാക്കുന്നത്. ബദൽ വികസന നയങ്ങളുയർത്തി മുന്നോട്ട് പോകുന്ന കേരളത്തെ ഇല്ലാതാക്കാനുള്ള നീക്കമായാണ് സി.പി.എം ഈ പ്രതികരണങ്ങളെ വ്യാഖ്യാനിക്കുന്നത്. അമിത്ഷായുടെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്ന് പ്രചരണം കാസർകോട്ട് നിന്നാരംഭിക്കുന്ന സംസ്ഥാനതല ജാഥയിലുടനീളം സി.പി.എം ഏറ്റെടുക്കും. കർണാടകയിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെയും എടുത്തുകാട്ടി ഇതിലൂടെ ന്യൂനപക്ഷ, മതനിരപേക്ഷ വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.
കേരളത്തിന്റെ ബദൽനയത്തെ തകർക്കാനുള്ള ആസൂത്രിതനീക്കമായാണ് പാർലമെന്റിലെ കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനയെ സി.പി.എം വിലയിരുത്തുന്നത്. ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാൻ അക്കൗണ്ടന്റ് ജനറൽ സാക്ഷ്യപ്പെടുത്തിയ രേഖ സമർപ്പിക്കുന്നതിൽ കേരളം 2017 മുതൽ വീഴ്ച വരുത്തിയെന്നാണ് എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് കേന്ദ്രധനമന്ത്രി മറുപടി. എന്നാൽ, എല്ലാ കണക്കുകളും സംസ്ഥാനം കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും ജി.എസ്.ടി നഷ്ടപരിഹാര കുടിശികയിൽ കേന്ദ്രവുമായി തർക്കമില്ലെന്നുമാണ് സംസ്ഥാനത്തിന്റെ വാദം. മറിച്ച് സംസ്ഥാനത്തിന്റെ വരുമാനമാർഗത്തിന് തടയിടുന്നതിലാണ് പ്രതിഷേധിക്കുന്നത്.
എ.ജി അഞ്ച് വർഷത്തെ കണക്ക് സാക്ഷ്യപ്പെടുത്തി നൽകണമെന്ന കേന്ദ്രമന്ത്രിയുടെ വാദം കേന്ദ്രത്തിന് നേർക്കു തന്നെയുള്ള വിമർശനമായാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. കാരണം എ.ജി സംസ്ഥാനസർക്കാരിന്റെ നിയന്ത്രണത്തിലല്ല. കേന്ദ്രമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യം അതിന് ചൂട്ടുപിടിച്ച് കൊടുക്കുന്നതുമാണെന്നാണ് വാദം. സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിനുള്ള കമ്പനിക്ക് പോലും തടസം നിൽക്കുമ്പോഴാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കൽ നീക്കമെന്ന പ്രചരണവും ശക്തിപ്പെടുത്താനാണ് സി.പി.എം തീരുമാനം. ഇതെല്ലാമുയർത്തി രാഷ്ട്രീയ പ്രചരണപരിപാടികളും ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |