പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്ന് 11 അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. ഇവരിൽ അഞ്ചുപേർ പുതുമുഖങ്ങളാണ്. എം.ആർ.മുരളി, കെ.പ്രേംകുമാർ എം.എൽ.എ, സുബൈദ ഇസ്ഹാഖ്, പൊന്നുക്കുട്ടൻ, ടി.കെ.നൗഷാദ് എന്നിവരാണ് സെക്രട്ടേറിയറ്റിലെത്തിയ പുതിയ അംഗങ്ങൾ.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കി തിരിച്ചെത്തിയ നേതാവാണ് മുരളി. പാർട്ടി വിട്ട് ടി.പി.ചന്ദ്രശേഖറിനൊപ്പം ആർ.എംപിയിൽ ചേർന്ന് പ്രവർത്തിച്ച ഇദ്ദേഹം വർഷങ്ങൾക്കു ശേഷമാണ് സി.പി.എമ്മിൽ തിരിച്ചെത്തിയത്. തുടർന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി. ഷൊർണൂർ ഏരിയ മുൻ സെക്രട്ടറിയാണ്.
അതേസമയം, മുൻ എം.എൽ.എ വി.കെ.ചന്ദ്രനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇദ്ദേഹം പി.കെ.ശശി പക്ഷ നേതാവാണ്. തൃത്താല കേന്ദ്രീകരിച്ച് പാർട്ടിയിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിന് വി.കെ.ചന്ദ്രനെ നേതൃത്വം താക്കീത് ചെയ്തിരുന്നു. സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ ജില്ലാ കമ്മിറ്റിയംഗം പി.എ.ഗോകുൽദാസ് മത്സരിച്ചെങ്കിലും തോറ്റു. വി.എസ് പക്ഷക്കാരനായിരുന്ന ഗോകുൽദാസിന് 45 അംഗ ജില്ലാ കമ്മിറ്റിയിൽ ഏഴ് വോട്ട് മാത്രമാണ് ലഭിച്ചത്. മുണ്ടൂരിൽ നിന്നുള്ള നേതാവായ ഇദ്ദേഹം മുൻപ് പാർട്ടിക്കെതിരെ പൊതുസമ്മേളനം വിളിച്ചുചേർത്ത് പരസ്യ പ്രതിഷേധം ഉയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |