ബഹുജനസമരത്തിന് നേതൃത്വം നൽകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി
തൊടുപുഴ: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യു വകുപ്പ് തീരുമാനത്തിനെതിരെ ഇടുക്കി ജില്ലയിലെ സി.പി.എം- സി.പി.ഐ നേതാക്കൾ രംഗത്ത്. പട്ടയം റദ്ദാക്കുകയല്ല, സാധുത നൽകി ക്രമവത്കരിക്കുകയാണ് വേണ്ടതെന്നും പട്ടയപ്രശ്‌നത്തിൽ പാർട്ടി ജനങ്ങൾക്കൊപ്പമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചേർന്ന് അംഗീകരിച്ച് ഭൂമിയുടെ എല്ലാവിധത്തിലുള്ള പരിശോധനകളും പൂർത്തിയാക്കിയാണ് 530 പേർക്ക് പട്ടയം നൽകിയത്. തൊടുപുഴയിൽ പട്ടയമേള സംഘടിപ്പിച്ച് 1999ൽ അന്നത്തെ റവന്യു മന്ത്രി കെ.ഇ ഇസ്മായിൽ നേരിട്ടു നൽകിയ പട്ടയമാണിത്. നിയമപരമായ പരിശോധനകൾ പൂർത്തിയാക്കി നൽകിയ പട്ടയം 23 വർഷങ്ങൾക്കുശേഷം റദ്ദാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. ഉദ്യോഗസ്ഥന്റെ പദവിയുടെ സാങ്കേതികത്വം പറഞ്ഞ് പട്ടയം റദ്ദാക്കുന്നത് നീതീകരിക്കാനാവില്ല. 23 വർഷത്തിനിടെ സ്ഥലം പലവട്ടം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകാം. കുടുംബാംഗങ്ങൾ അനന്തരാവകാശികൾക്ക് വിഭജിച്ചു നൽകിയിട്ടുണ്ടാകാം. പലരുടേയും പട്ടയരേഖകൾ ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥപനങ്ങളിലും നൽകി വായ്പയെടുത്തിട്ടുമുണ്ട്. ഇതെല്ലാം കടുത്ത സാമൂഹ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ പട്ടയം റദ്ദാക്കുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല. കർഷകരുടെ കൈവശമുളള പട്ടയങ്ങൾ റദ്ദാക്കിയാൽ ബഹുജനസമരത്തിന് സി.പി.എം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
റദ്ദാക്കാതെ തന്നെ എല്ലാ പട്ടയങ്ങളും പരിശോധിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. പാർട്ടി ഓഫീസിന്റെ ഭൂമി അനധികൃതമാണെന്ന് വരുത്താൻ ചിലർ ശ്രമിച്ചു. അനധികൃത കെട്ടിടങ്ങൾ പൊളിക്കാതെയാണ് അന്ന് സി.പി.ഐ ഓഫീസിന് നേരെ വന്നത്. അത് മന:പൂർവമുള്ള ശ്രമമായിരുന്നു. പട്ടയമേള വഴി വിതരണം ചെയ്തത് നിയമപ്രകാരമുള്ള പട്ടയമാണ്. രവീന്ദ്രനെ കളക്ടർ ചുമതലപ്പെടുത്തിയതാണ്. കളക്ടർ ചുമതലപ്പെടുത്തിയ കാലയളവിനു ശേഷം രവീന്ദ്രൻ പട്ടയം നൽകിയോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |