തിരുവനന്തപുരം: പൊലീസ് മേധാവി അനിൽകാന്തിന്റെ പേരിൽ ഒാൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സംഘത്തെ ഡൽഹിയിൽ നിന്ന് പിടികൂടി. പ്രതികളെ ഡൽഹിയിലെ കോടതിയിൽ ഹാജരാക്കി. പൊലീസ് സംഘം പ്രതികളുമായി ഇന്ന് കേരളത്തിലേക്ക് തിരിക്കും. വ്യാജ സന്ദേശത്തിലൂടെ കൊല്ലം കുണ്ടറ സ്വദേശിയായ അദ്ധ്യാപികയ്‌ക്ക് 14 ലക്ഷം രൂപയാണ് നഷ്‌ടമായത്.
ഓൺലൈൻ ലോട്ടറിയടിച്ചെന്ന് സന്ദേശമയച്ചതിന് പിറകെ നികുതിയടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും താൻ ഡൽഹിയിലാണെന്നും ഡി.ജി.പിയുടെ ഫോട്ടോ വച്ച് വ്യാജ വാട്സാപ്പിൽ നിന്ന് ഭീഷണി വന്നു. തുടർന്ന് പൊലീസ് ആസ്ഥാനത്ത് വിളിച്ചപ്പോൾ ഡി.ജി.പി ഡൽഹിയിലാണെന്ന മറുപടി ലഭിച്ചതോടെ സത്യമാണെന്ന് കരുതി അദ്ധ്യാപിക പണം നൽകി. അസാം സ്വദേശിയുടെ പേരിലുള്ള ഫോൺ നമ്പരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് ഹൈടെക് സെൽ കണ്ടെത്തിയതോടൊണ് അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിച്ചത്. സൈബർ പൊലീസ് ഡിവൈ.എസ്.പി ശ്യാംലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സൈബർ തട്ടിപ്പിൽ ജാഗ്രത വേണമെന്ന് പൊലീസ് നിരന്തരം സന്ദേശം നൽകുമ്പോഴാണ് പൊലീസ് മേധാവിയുടെ പേരിൽത്തന്നെ തട്ടിപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |