കയ്പമംഗലം: പെരിഞ്ഞനത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്‌സാനയാണ് (21) മരിച്ചത്. ആഗസ്റ്റ് 1ന് രാത്രി 10ഓടെയായിരുന്നു മൂന്നുപീടികയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് അഫ്സാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സമയം വീടിന്റെ ഹാളിൽ അമൽ ഉണ്ടായിരുന്നു. ബഹളം കേട്ട് മറ്റു ഫ്ലാറ്റുകളിൽ നിന്നെത്തിയവരുടെ സഹായത്തോടെ വാതിൽ തകർത്താണ് അഫ്‌സാനയെ ആശുപത്രിയിലെത്തിച്ചത്. ദിവസങ്ങളായി വെന്റിലേറ്ററിൽ കഴിഞ്ഞ അഫ്‌സാന ഇന്നലെ രാവിലെയാണ് മരിച്ചത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് മകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇന്നലെ രാത്രിയോടെ കയ്പമംഗലം പൊലീസ് അമലിനെ അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുടയിൽ മൊബൈൽ ടെക്‌നീഷ്യനായി ജോലിനോക്കുന്ന അമൽ അവിടെവച്ചാണ് കരൂപ്പടന്ന കടലായി സ്വദേശിയായ കളപ്പുരക്കൽ റഹീമിന്റെ മകൾ അഫ്‌സാനയുമായി അടുക്കുന്നത്. ലാബ് ടെക്‌നീഷ്യയായിരുന്നു അഫ്‌സാന. വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും ഒരു വർഷം മുമ്പാണ് വിവാഹിതരായത്. ആദ്യമാസങ്ങളിൽ അമലിന്റെ വീട്ടിലായിരുന്നു താമസം. മൂന്നുപീടികയിലെ വാടക ഫ്ലാറ്റിലേക്ക് താമസം മാറിയിട്ട് ഒരു വർഷമായി. അമലിന്റെ കുടുംബം ഈയിടെ പൊക്ലായിയിലേക്ക് താമസം മാറിയിരുന്നു. വലിയ സാമ്പത്തിക പശ്ചാത്തലം ഇല്ലാത്തതാണ് ഇരുവരുടെയും കുടുംബങ്ങൾ. അമലും അഫ്‌സാനയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഒരു വർഷം മുമ്പ് അമലിനെതിരെ അഫ്‌സാന കയ്പമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ അഫ്‌സാനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കബറടക്കം കടലായി ജുമാ മസ്ജിദിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |