കൊച്ചി: യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ചെന്ന കേസിൽ പരാതിക്കാരുടെ ദേഹത്ത് ടാർ ഒഴിച്ചതല്ലെന്നും കൈയാങ്കളിക്കിടെ തെറിച്ചു വീണതാണെന്നും വ്യക്തമാക്കുന്ന സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചു. യാത്രക്കാർക്കും റോഡ് തൊഴിലാളികൾക്കും ഗുരുതര വീഴ്ചയുണ്ടായി. സംഭവത്തെത്തുടർന്ന് മുങ്ങിയ നിർമ്മാണത്തൊഴിലാളി കൃഷ്ണപ്പനെ (65) കോടതി റിമാൻഡ് ചെയ്തു. ടാർ വീണ് പൊള്ളലേറ്റ ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ടാർ വീണ് പൊള്ളലേറ്റ വിനോദ് വർഗീസ് (40), ജോസഫ് വിനു (36), ആന്റണി ജിജോ (40) എന്നിവർക്കെതിരെയും കൃഷ്ണപ്പന്റെ പരാതിയിൽ കേസെടുത്തു. മരാമത്ത് വകുപ്പിന്റെ ജോലി തടസപ്പെടുത്തിയതിന് ഇവർക്കെതിരെ മറ്റൊരു കേസും എടുത്തേക്കും. ഇതിന് നിയമോപദേശം തേടിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ചെലവന്നൂർ വാട്ടർലാൻഡ് റോഡിലായിരുന്നു സംഭവം. അറിയിപ്പ് ബോർഡ് വയ്ക്കാതെ റോഡുപണി നടത്തി ഗതാഗതം തടസപ്പെടുത്തിയത് ചോദ്യംചെയ്ത യാത്രക്കാരെ കൃഷ്ണപ്പനും മറ്റ് തൊഴിലാളികളും ചേർന്ന് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ടാർചെയ്യുന്ന ഭാഗത്തു കൂടി പോകണമെന്ന ആവശ്യം തള്ളിയതോടെ മൂവരും ചേർന്ന് മർദ്ദിച്ചെന്നും അതിനിടെ അബദ്ധത്തിൽ ടാർ യുവാക്കളുടെ ദേഹത്ത് വീണെന്നുമാണ് കൃഷ്ണപ്പന്റെ മൊഴി.
മുന്നറിയിപ്പ് ബോർഡ് വയ്ക്കാതെ വഴിതടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരൻ ടാർ ഒഴിച്ചതെന്നാണ് യുവാക്കൾ പറഞ്ഞത്.
തുടർന്ന് പൊലീസിന്റെ അന്വേഷണത്തിലാണ് അടുത്ത വീട്ടിലെ സി.സി ടിവി ദൃശ്യങ്ങൾ കിട്ടിയത്. ഗുരുതരമായി പൊള്ളലേൽക്കാവുന്ന സാഹചര്യത്തിലും തൊഴിലാളി ടാറിന്റെ പാട്ട താഴെവച്ചില്ലെന്നും അപകടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും യുവാക്കൾ കൈയാങ്കളിക്ക് മുതിർന്നു എന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |