നിലമ്പൂർ: ഓട്ടോയിൽ കയറിയ യുവതിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവർ വഴിക്കടവ് മരുത അയ്യപ്പൻപൊട്ടിയിലെ തോരപ്പ ജലീഷ് ബാബുവിനെ(41) അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് 7.30ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് വരുകയായിരുന്ന യുവതി വീട്ടിലെത്താൻ രണ്ടുകിലോമീറ്ററുള്ളപ്പോൾ വഴിക്കടവിൽ നിന്നും മരുതയിലേക്ക് വരികയായിരുന്ന ജലീഷ് വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു. ജലീഷിനെ കണ്ടുപരിചയമുള്ളതിനാലാണ് യുവതി ഓട്ടോയിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു.
യാത്രയ്ക്കിടെ ഓട്ടോ വഴിതിരിച്ചു വിടുകയും മൂന്നര കിലോമീറ്റർ അകലെയുള്ള മാമാങ്കര ഇരുൾകുന്നിലെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ജലീഷ് യുവതിയെ വീടിനടുത്ത് കൊണ്ടുവിട്ടു. വെള്ളിയാഴ്ച രാവിലെ യുവതി വഴിക്കടവ് പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |