വൈപ്പിൻ: ഗ്യാസ് ഏജൻസിയിലെ തൊഴിൽ തർക്കത്തിനിടെ, പട്ടികജാതിക്കാരിയായ ഏജൻസി ഉടമ ഉമ സുധീറിനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കൈയേറ്റം ചെയ്തെന്നുമുള്ള പരാതിയിൽ നേതാക്കൾ ഉൾപ്പെടെ പത്തോളം സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ മുനമ്പം പൊലീസ് കേസെടുത്തു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിലെ എ ആൻഡ് എ ഗ്യാസ് ഏജൻസിക്ക് മുന്നിൽ നാല് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി ചൊവ്വാഴ്ചയായിരുന്നു സി.ഐ.ടി.യു സമരം. മറ്റൊരു ഗ്യാസ് ഏജൻസിയുടെ വിതരണം താത്കാലികമായി ഏറ്റെടുത്തപ്പോഴാണ് നാലുപേരെ താത്കാലികമായി നിയമിച്ചത്. താത്കാലിക ഏജൻസി ഇല്ലാതായതോടെ അവർ യൂണിയൻ ഉണ്ടാക്കി സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായെത്തി അക്രമം നടത്തിയെന്നാണ് ഏജൻസി ഉടമയുടെ പരാതി.
അതേസമയം, പരാതി വ്യാജമാണെന്ന് സി.ഐ.ടി.യു ജില്ലാ കൗൺസിൽ അംഗവും കേരള ഓയിൽ ആൻഡ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) വൈപ്പിൻ ഏരിയ പ്രസിഡന്റുമായ എ.പി. പ്രിനിൽ പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഏജൻസി ഉടമ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |