കൊച്ചി: കിഫ്ബിയുടെ മസാല ബോണ്ടുകളെക്കുറിച്ച് അന്വേഷിക്കുന്ന ഇ.ഡി, മറ്റു സർക്കാർ സ്ഥാപനങ്ങളിറക്കിയ മസാല ബോണ്ടുകളിൽ അന്വേഷണം നടത്തുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകാത്തതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇ.ഡി നൽകിയ സമൻസുകളെ ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും ,കിഫ്ബി ഉദ്യോഗസ്ഥരും നൽകിയ ഹർജികളിലെ ഇടക്കാല ഉത്തരവിലാണിത്.
രണ്ടു മാസത്തേക്ക് ഇ.ഡി ഇവർക്ക് സമൻസ് നൽകുന്നതു തടഞ്ഞ് ജസ്റ്റിസ് വി.ജി. അരുൺ നൽകിയ ഇടക്കാല ഉത്തരവിന്റെ വിശദാംശങ്ങൾ ഇന്നലെയാണ് പുറത്തു വന്നത്. വിദേശ നാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി ഹർജിക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയത്. ദേശീയപാത അതോറിറ്റി, നാഷണൽ തെർമ്മൽ പവർ കോർപ്പറേഷൻ, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്‌മെന്റ് ഏജൻസി എന്നിവർ മസാല ബോണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിലൊന്നും ഇ.ഡി അന്വേഷണം നടത്തുന്നില്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു. തുടർന്നാണ്, ഈ വിഷയത്തിൽ വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. എന്നാൽ, ഇ.ഡി നൽകിയ വിശദീകരണത്തിലോ, സത്യവാങ്മൂലത്തിലോ, അഡി. സോളിസിറ്ററുടെ വാദത്തിലോ ഇക്കാര്യം പരാമർശിക്കപ്പെട്ടില്ല.
കോടതിയുടെ ചോദ്യത്തോടു പ്രതികരിക്കാത്തത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി, ഹർജിക്കാർക്ക് തുടർന്നു സമൻസ് നൽകുന്നതു വിലക്കാൻ ഇതു കാരണമായെന്നും വിശദീകരിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളും ഫെമയുടെ ലംഘനവും നടന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണമെന്ന് ഇ.ഡി വിശദീകരിച്ചിരുന്നു. മസാല ബോണ്ടുമായി ബന്ധപ്പെട്ട് അതത് മാസം റിസർവ് ബാങ്കിന് റിപ്പോർട്ടു നൽകുന്നുണ്ടെന്നും, ഇതുവരെ എതിർപ്പോ സംശയങ്ങളോ റിസർവ് ബാങ്ക് അറിയിച്ചിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു. തുടർന്നാണ്, ഹർജികളിൽ റിസർവ് ബാങ്കിനെ കക്ഷി ചേർക്കാൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |