തിരുവനന്തപുരം: സംസ്ഥാനത്തെ 29 തദ്ദേശ സ്ഥാപന വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റമുണ്ടായതോടെ അഞ്ചിടത്ത് ഭരണമാറ്റത്തിന് വഴിയൊരുങ്ങിയെങ്കിലും നാലിടത്തും ഭരണപ്രതിസന്ധി തുടരുകയാണ്.
എറണാകുളം ജില്ലയിലെ കോതമംഗലം കീരംപാറ പഞ്ചായത്തിൽ യു.ഡി.എഫ് ഇടതുമുന്നണിയിൽ നിന്ന് ഭരണം പിടിച്ചെടുത്തു. ഇവിടെ ആറ് വീതം അംഗങ്ങളാണ് ഇരുമുന്നണികൾക്കും ഉണ്ടായിരുന്നത്. കൂറുമാറിയതിനെത്തുടർന്ന് ഒരംഗത്തെ അയോഗ്യയാക്കിയതിലൂടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പഞ്ചായത്തിലെ കക്ഷിനില: ആകെ സീറ്റ് 13,യു.ഡി.എഫ്. 7, എൽ.ഡി.എഫ്. 6.
ആലപ്പുഴയിലെ മുതുകുളം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിയിൽ നിന്ന് വാർഡ് പിടിച്ചെടുത്തതോടെ യു.ഡി.എഫ് വലിയ കക്ഷിയായി. ഇപ്പോൾ കക്ഷിനില: എൽ.ഡി.എഫ് – 5, യു.ഡി.എഫ് –6, ബി.ജെ.പി – 3, സ്വതന്ത്രൻ –1. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ എൽ.ഡി.എഫ് ഭരണമാണിവിടെ. അവിശ്വാസം പാസായാൽ മാത്രമേ ഭരണമാറ്റത്തിന് സാദ്ധ്യതയുള്ളു. കാർത്തികപ്പള്ളി പഞ്ചായത്തിൽ സി.പി.എമ്മിൽനിന്ന് ബി.ജെ.പിസീറ്റ് പിടിച്ചതോടെ ബലാബലംമാറി. യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെതുടർന്ന് ഒരംഗം അയോഗ്യനായതോടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നതോടെ ബി.ജെ.പി വലിയകക്ഷിയായി. സീറ്റ് നില: ബി.ജെ.പി 5,സി.പി.എം 4, കോൺഗ്രസ് 3,സ്വതന്ത്ര 1. സ്വതന്ത്രഅംഗത്തിന്റെ പിന്തുണയോടെ എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഇവിടെയും ഭരണമാറ്റത്തിന് കടമ്പകളുണ്ട്.
പാണ്ടനാട് പഞ്ചായത്തിൽ യു.ഡി.എഫ് ജയിച്ചതോടെ 13 അംഗ ഭരണസമിതിയിൽ ഇപ്പോൾ ബി.ജെ.പി– 5, എൽ.ഡി.എഫ് 5, കോൺഗ്രസ് 3 എന്നായി. യു.ഡി.എഫ് പിന്തുണ പിൻവലിച്ചില്ലെങ്കിൽ ഭരണമാറ്റത്തിനു സാദ്ധ്യതയില്ല.
എറണാകുളം വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ്. ജയിച്ചതോടെ യു.ഡി.എഫിനും ട്വന്റി 20ക്കും അംഗബലം അഞ്ചു വീതമായി, എൽ.ഡി.എഫിന് മൂന്ന് പേരുണ്ട്. എൽ.ഡി.എഫിന്റെ സഹായത്തോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് നിലവിലെ ട്വന്റി 20 ഭരണം അട്ടിമറിച്ചാലും കോൺഗ്രസിനും ട്വന്റി 20ക്കും തുല്യ സീറ്റായതിനാൽ നറുക്കെടുപ്പാവും വിജയിയെ നിശ്ചയിക്കുക. അല്ലെങ്കിൽ എൽ.ഡി.എഫ് ഏതെങ്കിലും കക്ഷിക്കൊപ്പം നിൽക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |