തിരുവനന്തപുരം: സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്ന കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജൻ, വിവാദ ഇടനിലക്കാരൻ നന്ദകുമാറിന്റെ കൊച്ചിയിലുള്ള വീട്ടിലെത്തിയതിനെച്ചൊല്ലി പുതിയ വിവാദം.
ജാഥയുടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ പര്യടനത്തിൽ ജയരാജന്റെ അസാന്നിദ്ധ്യം
ചർച്ചയായിരുന്നു. ഇന്നലെ കോഴിക്കോട്ട് നടന്ന പരിപാടിൽ പങ്കെടുക്കുമെന്ന് പറഞ്ഞെങ്കിലും അവസാന
നിമിഷം പിന്മാറി. കാസർകോട്ട് ജാഥയുടെ ഉദ്ഘാടനത്തിന് തലേന്ന് ഞായറാഴ്ച, വിവാദ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കൽ ചടങ്ങിൽ എറണാകുളത്ത് ജയരാജൻ പങ്കെടുത്തതിന്റെ വിവരങ്ങൾ അതിനിടെ പുറത്തായത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. ലാവ്‌ലിൻ കേസ് തൊട്ട് സി.പി.എമ്മിൽ പലതരത്തിൽ പ്രതിസന്ധിക്ക് വഴിയൊരുക്കിയ ആളാണ് നന്ദകുമാർ. ഏറ്റവുമൊടുവിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പൊട്ടിപ്പുറപ്പെട്ട ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദത്തിന് പിന്നാലെ കുണ്ടറയിൽ ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ നന്ദകുമാറിന്റെ അനുയായി സ്ഥാനാർത്ഥിയായതും ചർച്ചയായിരുന്നു.
. പാപ്പിനിശേരി അരോളിയിലെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തന്നെ കാണാനെത്തിയ മാദ്ധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് കോഴിക്കോട് കൊടുവള്ളിയിൽ വൈകിട്ട് നടക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കുമെന്ന് ജയരാജൻ വ്യക്തമാക്കിയത്. എന്നാൽ വൈകിട്ട് നാലിന് കോഴിക്കോട്ടെ ജാഥയിലെത്തിയില്ല. തെറ്റ് തിരുത്തൽ രേഖയുടെ ചർച്ചയ്ക്കിടെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരെ പി. ജയരാജൻ ഉന്നയിച്ച ആരോപണം ആസൂത്രിതമാണെന്ന് കരുതുന്ന ഇ.പി. ജയരാജൻ , പിന്നിൽ സംസ്ഥാന നേതൃത്വത്തെയും സംശയിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തോടടുപ്പമുള്ളവരുടെ അടക്കം പറച്ചിൽ. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായും പിന്നാലെ പൊളിറ്റ്ബ്യൂറോ അംഗമായും തിരഞ്ഞെടുക്കപ്പെട്ടതോടെ, പല നിലയ്ക്കും പ്രതിഷേധങ്ങൾ പ്രകടിപ്പിച്ചു കൊണ്ടിരുന്ന ഇ.പി. ജയരാജൻ, ഏറ്റവുമൊടുവിൽ പാർട്ടി സെക്രട്ടറി നയിക്കുന്ന സംസ്ഥാനതല ജാഥ ബഹിഷ്കരിച്ചാണ് അരിശം തീർക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് ദീർഘനാൾ അവധിയിൽ പോയ ജയരാജൻ, ഇടതുമുന്നണി നടത്തിയ രാജ്ഭവൻ ഉപരോധവും ബഹിഷ്കരിച്ചു. പിന്നീടും സി.പി.എം നേതൃയോഗങ്ങളിൽ നിന്ന് വിട്ടുനിന്നു. കഴിഞ്ഞ ഡിസംബർ 23നും 24നും ചേർന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ ജയരാജനെതിരെ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ സാമ്പത്തിക കുറ്റാരോപണം പി. ജയരാജൻ ഉയർത്തിയതോടെ, ചർച്ച മറ്റൊരു വഴിയിലേക്ക് മാറി. കണ്ണൂരിലെ വൈദേകം റിസോർട്ടിൽ പങ്കാളിത്തമില്ലാത്ത തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ.പി ആവശ്യപ്പെട്ടു. വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിന് വിട്ടെങ്കിലും, ഇനി ജാഥയ്ക്ക് ശേഷമേ സെക്രട്ടേറിയറ്റ് ചേർന്ന് വിഷയം പരിഗണിക്കാനിടയുള്ളൂ.
ഇ.പി-നന്ദകുമാർ കൂടിക്കാഴ്ച
ക്ഷേത്ര ഊട്ടുപുരയിൽ വച്ച്
പ്രത്യേക ലേഖകൻ
കൊച്ചി: .വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനിടെയായിരുന്നു 19ന് ഇ.പി ജയരാജൻ വിവാദ ദല്ലാൾ നന്ദകുമാറിനെ കണ്ടത്.പ്രൊഫ.കെ.വി. തോമസും, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ മുൻ കൗൺസിലർ എം.ബി. മുരളീധരനും ഒപ്പമുണ്ടായിരുന്നു.
ഉൗട്ടുപുരയിൽ വച്ചായിരുന്നു കൂടിക്കാഴ്ചയും ഭക്ഷണവും. ഇവിടെ വച്ചാണ് നന്ദകുമാറിന്റെ അമ്മ ടി. ശാന്തകുമാരിയെ ഇ.പി ഷാൾ അണിയിച്ചത്.
ജനുവരിയിൽ ശാന്തകുമാരിയുടെ 80-ാം പിറന്നാൾ ആഘോഷത്തിൽ രാഷ്ട്രീയ, സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. അന്ന് ജയരാജൻ എത്തിയിരുന്നില്ല. ക്ഷേത്ര ട്രസ്റ്റ് ചെയർമാനാണ് ടി.ജി. നന്ദകുമാർ. ഇടപ്പള്ളി അരൂർ ബൈപ്പാസിൽ വെണ്ണലയിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കുഭാഗത്തുള്ള ജീർണാവസ്ഥയിലായിരുന്ന പുരാതന ക്ഷേത്രം ആറ് വർഷം മുമ്പാണ് നന്ദകുമാർ ചെയർമാനായ ട്രസ്റ്റിന്റെ നിയന്ത്രണത്തിലായത്.
ഇ.പിയെ ക്ഷണിച്ചില്ലെന്ന്
നന്ദ കുമാർ
ഇ.പി. ജയരാജനും പ്രൊഫ. കെ.വി. തോമസും യാദൃച്ഛികമായി ക്ഷേത്രത്തിലെ ചടങ്ങിന് എത്തിയതാണ്. ഞാൻ ക്ഷണിച്ചിട്ടില്ല. മുതിർന്ന ആളെന്ന നിലയിൽ ഞങ്ങൾ നൽകിയ ഷാൾ അമ്മയെ അണിയിക്കുകയായിരുന്നു. എം.ബി. മുരളീധരനാണ് ഇവരുമായി എത്തിയത്. വീട്ടിലേക്ക് വന്നിട്ടില്ല. സ്വകാര്യ സന്ദർശനവുമല്ല. അനാവശ്യ വിവാദങ്ങളിലേക്ക് പൗരാണിക ക്ഷേത്രത്തെ വലിച്ചിഴയ്ക്കരുത്.
നന്ദകുമാറിന്റെ അമ്മയെന്ന്
അറിയില്ലായിരുന്നു:ഇ.പി
ആശുപത്രിയിൽ കഴിയുന്ന പാർട്ടി പ്രവർത്തകനെ കാണാനാണ് കൊച്ചിയിലെത്തിയത്. മടങ്ങും വഴി എം.ബി.മുരളീധരൻ അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ഉത്സവത്തിനും
അന്നദാനത്തിനും ക്ഷണിച്ചു കൊണ്ടുപോവുകയായിരുന്നു. ഒരമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടപ്പോൾ അത് ചെയ്തു. നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നു. വാർത്തകൾ ആരുടെ സൃഷ്ടിയാണെന്ന് അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |