തിരുവനന്തപുരം: കണ്ണൂരിൽ വൈദേകം എന്ന റിസോർട്ട് നിർമ്മിക്കാൻ ചട്ടവിരുദ്ധമായി അനുമതി നൽകിയതിൽ അഴിമതി ഉണ്ടെന്ന് കാട്ടി മുൻമന്ത്രിയും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് നൽകിയ പരാതി, അന്വേഷണാനുമതി തേടി വിജിലൻസ് മേധാവി മനോജ് എബ്രഹാം സർക്കാരിലേക്ക് അയച്ചു. അഴിമതി നിരോധന നിയമത്തിലെ 17(എ) ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണത്തിനും കേസെടുക്കാനും വിജിലൻസിന് ഉന്നതാധികാരിയുടെ അനുമതി വേണം. ഇതുപ്രകാരമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബിന്റെ പരാതി ആഭ്യന്തര വകുപ്പിലേക്ക് അയച്ചത്.
ഇ.പി.ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ചട്ടങ്ങൾ പാലിക്കാതെയും ആവശ്യമായ അനുമതികൾ വാങ്ങാതെയുമാണ് ആന്തൂർ മുനിസിപ്പാലിറ്റി പരിധിയിൽ റിസോർട്ട് പ്രവർത്തിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ നിർമ്മാണത്തിനും നടത്തിപ്പിനും വേണ്ട പാരിസ്ഥിതിക അനുമതികൾ വാങ്ങിയിട്ടില്ല. റിസോർട്ടിന്റെ പ്രവർത്തനത്തിനു നിയമസാധുത ഇല്ലെന്നറിഞ്ഞിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചില്ല.
മുൻമന്ത്രി ഇ.പി.ജയരാജന്റെ സ്വാധീനത്തിൽ നഗരസഭാ ചെയർപേഴ്സണും സെക്രട്ടറിയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയാണ് റിസോർട്ട് പ്രവർത്തനത്തിന് അനുമതി നൽകിയത്. നിർമ്മാണത്തിൽ ഗുരുതരമായ അഴിമതിയും കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള നിയമലംഘനങ്ങളും നടന്നതായി ആരോപണമുണ്ട്. റിസോർട്ടിന്റെ നിർമ്മാണം, നിർമ്മാണത്തിനു പിന്നിലെ സാമ്പത്തിക സ്രോതസ്, നിർമ്മാണത്തിന് ഒത്താശ നൽകിയ ഉദ്യോഗസ്ഥർ, റിസോർട്ട് ഉടമകൾ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും ജില്ലാകളക്ടർക്കും ഇതേ പരാതി നൽകിയിട്ടുണ്ട്.
സർക്കാർ നിലപാട്
നിർണായകം
പ്രതിപക്ഷത്തെ നേതാക്കൾക്കെതിരെ അല്ലാതെ സമീപകാലത്ത് അന്വേഷണത്തിനും പ്രോസിക്യൂഷൻ അനുമതിക്കുമടക്കം വിജിലൻസിന്റെ അപേക്ഷകൾ സർക്കാർ അംഗീകരിച്ചിട്ടില്ല. 153 അപേക്ഷകൾ ആഭ്യന്തരവകുപ്പിൽ കെട്ടിക്കിടക്കുന്നു. ഇതുകാരണം അഴിമതിയുടെ വിവരം കിട്ടിയാലും കേസെടുക്കാനോ അന്വേഷിക്കാനോ വിജിലൻസിന് കഴിയില്ല.
കേന്ദ്രനിയമഭേദഗതി പ്രകാരം പ്രോസിക്യൂഷൻ, അന്വേഷണ അപേക്ഷകളിൽ സർക്കാരിന് അനുമതി നൽകാൻ മൂന്നുമാസത്തെ സമയപരിധിയുണ്ട്. അനുമതി നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. അതിനാൽ അപേക്ഷകളിൽ തീരുമാനമെടുക്കാതെ പൂഴ്‌ത്തുകയാണ് പതിവ്. നാലുവർഷമായി കാര്യമായി അനുമതി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |