കൊച്ചി: താത്കാലിക വി.സിമാർ അനുവദനീയമായ ആറു മാസത്തിലധികം തുടരുന്നത് നിയമപരമല്ലെന്നും സർവകലാശാലകളുടെ ഉത്തമതാത്പര്യത്തിന് വിരുദ്ധമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത് ഗവർണർക്ക് തിരിച്ചടിയായി.
കേരള ഡിജിറ്റൽ, ടെക്നിക്കൽ സർവകലാശാലകളിൽ താത്കാലിക വി.സിമാരെ നിയമിച്ച ഗവർണറുടെ നടപടി നിയമപരമല്ലെന്ന സിംഗിൾബെഞ്ച് ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. ചാൻസലർ കൂടിയായ ഗവർണറുടെ അപ്പീലാണ് തള്ളിയത്.
ഡിജിറ്റൽ സർവകലാശാലയിൽ നിന്ന് ഡോ. സിസ തോമസും സാങ്കേതിക സർവകലാശാലയിൽ നിന്ന് ഡോ. കെ. ശിവപ്രസാദും രാജി വയ്ക്കേണ്ടിവരും. ഇവർ നൽകിയ ഹർജികളും ഡിവിഷൻബെഞ്ച് നിരാകരിച്ചു. ഇരുവരുടെയും കാലാവധി മേയ് 27ന് പൂർത്തിയായിരുന്നു.
രണ്ടിടത്തും സ്ഥിരം വി.സിമാരെ നിയമിക്കാൻ ചാൻസലറും സർക്കാരും അടിയന്തര നടപടിയെടുക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
ഉത്തരവിനെതിരെ ഗവർണർ സുപ്രീം കോടതിയെ സമീപിക്കും.യു.ജി.സി മാനദണ്ഡ പ്രകാരവും സുപ്രീംകോടതി ഉത്തരവനുസരിച്ചും ചാൻസലർക്കാണ് വി.സി നിയമനത്തിന് അധികാരമെന്നും സർക്കാരിന് പങ്കില്ലെന്നും ചൂണ്ടിക്കാട്ടി പ്രത്യേകാനുമതി ഹർജി നൽകാനാണ് നീക്കം.
താത്കാലിക വി.സി നിയമനങ്ങളിൽ സർക്കാരിന്റെ ശുപാർശ പ്രകാരമാണ് ചാൻസലർ തീരുമാനമെടുക്കേണ്ടതെന്ന് ഡിജിറ്റൽ സർവകലാശാലാ നിയമത്തിന്റെ 11(10) വകുപ്പിലും ടെക്‌നിക്കൽ യൂണി. നിയമത്തിന്റെ 13(7)വകുപ്പിലും എടുത്തുപറയുന്നുണ്ട്. ഇക്കാര്യത്തിൽ യു.ജി.സി റെഗുലേഷൻ അനുസരിച്ചാണ് തീരുമാനമെടുത്തതെന്നും കേന്ദ്രനിയമമാണ് മുകളിലെന്നും ചാൻസലർ വാദിച്ചിരുന്നു.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സർക്കാർ ശുപാർശ കണക്കിലെടുക്കാതെ താത്കാലിക വി.സി നിയമനം നടത്തിയത്. ഇതിനായി ചാൻസലർ 2024 നവംബർ 27ന് പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഈ വർഷം മേയ് 19 ന് ഉത്തരവ് പുറപ്പെടുവിച്ചത്.
യു.ജി.സി റെഗുലേഷനിൽ
താത്കാലിക നിയമനം ഇല്ല
1.യു.ജി.സി റെഗുലേഷനിൽ താത്കാലിക വി.സി നിയമനങ്ങൾ പ്രതിപാദിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച സർവകലാശാലാ നിയമങ്ങൾ അതിനാൽ സ്വതന്ത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
2.സാങ്കേതിക സർവകലാശാലയുടെ കാര്യത്തിൽ സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തിൽ മറ്റേതെങ്കിലും സർവകലാശാലയുടെ വി.സിയെയോ സർവകലാശാലയുടെ തന്നെ പ്രോ വൈസ് ചാൻസലറെയോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെയോ ആണ് താത്കാലിക വി.സിയായി നിയമിക്കേണ്ടത്.
3. ഡിജിറ്റൽ സർവകലാശാലയുടെ കാര്യത്തിൽ, സർക്കാർ ശുപാർശയോടെ മറ്റേതെങ്കിലും സർവകലാശാലയുടെ വി.സിയെയോ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സെക്രട്ടറിയെയോ ആണ് താത്ക്കാലിക വി.സി ആയി നിയമിക്കേണ്ടത്.
ഗവർണർ സങ്കുചിത രാഷ്ട്രീയം
വെടിയണം: മന്ത്രി ബിന്ദു
തിരുവനന്തപുരം: ഗവർണർ നടത്തിയ താത്കാകാലിക വൈസ് ചാൻസലർമാരുടെ നിയമനം ഹൈക്കോടതി തള്ളിയതോടെ ഏറെക്കാലമായി സർക്കാർ ഉന്നയിക്കുന്ന വിഷയങ്ങൾ ശരിയാണെന്ന് തെളിഞ്ഞെന്ന് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. സർവകലാശാലകളുടെ ഉന്നതനേട്ടങ്ങൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണ്. ഗവർണറും അദ്ദേഹം നിയോഗിച്ച വി.സിമാരും വിദ്യാർത്ഥികളുടെയും സംസ്ഥാനത്തിന്റെയും ഭാവിയെക്കരുതി സങ്കുചിത രാഷ്ട്രീയനീക്കങ്ങളിൽ നിന്ന് പിൻവാങ്ങണം. അക്കാഡമിക് താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനും വിദ്യാർത്ഥികൾക്ക് പഠനസാഹചര്യങ്ങൾ ഒരുക്കാനും തയ്യാറാവണം. ഗവർണർ സംസ്ഥാനത്തോടൊപ്പം നിന്നാണ് പ്രവർത്തിക്കേണ്ടത്. സർവകലാശാലകളുടെ ഫണ്ടിംഗും മേൽനോട്ടവുമെല്ലാം സംസ്ഥാന സർക്കാരിനാണെന്നും മന്ത്രി പറഞ്ഞു.
താത്കാകാലിക വൈസ് ചാൻസലർമാരുടെ നിയമനം ഹൈക്കോടതി തള്ളിയതോടെ ഏറെക്കാലമായി സർക്കാർ ഉന്നയിക്കുന്ന വിഷയങ്ങൾ ശരിയാണെന്ന് തെളിഞ്ഞു.
ആർ.ബിന്ദു
ഉന്നതവിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |