കൊച്ചി: സഹകരണ സംഘങ്ങളിലെ അറ്റൻഡർ, സെയിൽസ്‌മാൻ, വാച്ച്മാൻ, സ്വീപ്പർ നിയമനങ്ങൾ റിക്രൂട്ട്മെന്റ് ബോർഡിനു വിടുന്നതിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി.
ഈ നിയമനങ്ങൾ അഴിമതിയാരോപണങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
കോതമംഗലം പിണ്ടിമന സഹകരണ സംഘത്തിലെ നിയമനങ്ങളിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി നൽകിയ ഹർജിയിലാണിത്.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമനം സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശകൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് സ്പെഷ്യൽ ഗവ പ്ലീഡർ പി.പി. താജുദിൻ കോടതിയെ അറിയിച്ചു. കേരള ബാങ്ക് ഉൾപ്പെടെയുള്ള അപ്പെക്സ് സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ നേരത്തെ പി.എസ്.സിക്ക് വിട്ടിരുന്നു. മറ്റു സഹകരണ സ്ഥാപനങ്ങളിൽ ജൂനിയർ ക്ലാർക്ക് മുതൽ ഉയർന്ന തസ്തികകളിലേക്കുള്ള നിയമനങ്ങൾ സഹകരണ റിക്രൂട്ട്മെന്റ് ബോർഡാണ് നടത്തുന്നത്. നിയമനങ്ങളിൽ പത്ത് ശതമാനം പട്ടികജാതി സംവരണം വേണമെന്ന വ്യവസ്ഥ പിണ്ടിമന സഹകരണ സംഘത്തിൽ ലംഘിച്ചെന്ന പരാതിയിലാണ് ഭരണസമിതി പരീക്ഷയും നിയമനങ്ങളും നടത്തുന്നത് ഡിവിഷൻ ബെഞ്ച് വിലക്കിയത്. ഭരണ സമിതിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണത്തിന് ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും ഭരണസമിതി അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |