കൊച്ചി: സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യാൻ 30 ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്ന വ്യവസ്ഥ അനിവാര്യമാണോയെന്ന് നിയമ നിർമ്മാതാക്കൾ പരിശോധിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പുതുതലമുറയിൽ ഏറെപ്പേരും വിദേശത്തു ജോലി ചെയ്യുന്നവരാണ്. വിവാഹം കഴിക്കാനായി ഇവർ ചെറിയ അവധിക്കു നാട്ടിലെത്തുമ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാൻ 30 ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്ന വ്യവസ്ഥ വിലങ്ങുതടിയാകുന്നതായി ജസ്റ്റിസ് വി.ജി. അരുൺ ചൂണ്ടിക്കാട്ടി. വിദേശത്തു ജോലി നോക്കുന്ന എറണാകുളം സ്വദേശികളായ വധൂവരന്മാർ മുൻകൂർ നോട്ടീസ് കാലയളവിൽ ഇളവുതേടി സമർപ്പിച്ച ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.
സാഹചര്യങ്ങൾ മാറുകയും വിവരസാങ്കേതിക വിദ്യ ഏറെ പുരോഗമിക്കുകയും ചെയ്ത ഇക്കാലത്ത് ഇത്തരമൊരു കാത്തിരിപ്പ് അനിവാര്യമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. അതേസമയം, ഇളവു നൽകി ഉത്തരവു വേണമെന്ന ആവശ്യം സിംഗിൾബെഞ്ച് നിരസിച്ചു. അത് നിയമവ്യവസ്ഥ സ്റ്റേ ചെയ്യുന്നതിന് തുല്യമാണെന്നു കോടതി വിലയിരുത്തി. മുൻകൂർ നോട്ടീസ് കാലയളവ് സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. വിഷയം ഒരു മാസം കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |