കൊച്ചി: മാതൃഭാഷാദിനമായ ഇന്നലെ കോടതിവിധി മലയാളത്തിൽക്കൂടി പ്രസിദ്ധീകരിച്ച് കേരള ഹൈക്കോടതി പുതുചരിത്രമെഴുതി. വിധിന്യായങ്ങൾ ഇനി മലയാളത്തിലും ലഭ്യമാകും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് രണ്ടു വിധികൾ മലയാളത്തിൽക്കൂടി പ്രസിദ്ധീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു ഹൈക്കോടതി പ്രാദേശിക ഭാഷയിൽ വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നത്.
ഇംഗ്ളീഷിലുള്ള വിധിന്യായങ്ങൾക്കൊപ്പം ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇവ പ്രസിദ്ധീകരിച്ചത്. വാഹനം വാങ്ങുന്നതിന് വായ്‌പ നൽകിയതുമായി ബന്ധപ്പെട്ട കേസിലും കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ തടയണയുമായി ബന്ധപ്പെട്ട കേസിലുമാണ് മലയാളത്തിലുള്ള വിധിന്യായങ്ങൾ പ്രസിദ്ധീകരിച്ചത്.
കോടതിഉത്തരവുകളും വിധികളും പ്രാദേശിക ഭാഷയിൽ ലഭ്യമാക്കുകയെന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഇതിലേക്കുള്ള ചുവടുവയ്പാണ് കേരള ഹൈക്കോടതിയുടേത്.
സുവാസ് എന്ന സോഫ്‌ട്‌വെയറിന്റെ സഹായത്തോടെയാണ് ഇംഗ്ളീഷിലുള്ള ഉത്തരവുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ഇങ്ങനെ പരിഭാഷപ്പെടുത്തുന്ന കോപ്പി വീണ്ടും പരിശോധിച്ച് പിഴവുകളില്ലെന്ന് ഉറപ്പാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് ഹൈക്കോടതിയിലെ സാങ്കേതികസമിതിയുടെ തീരുമാനം. നിലവിൽ കോടതി നടപടികൾ കമ്പ്യൂട്ടർവത്കരിക്കുന്നതിൽ കേരള ഹൈക്കോടതി രാജ്യത്തെ മറ്റു ഹൈക്കോടതികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ഇ ഗവേണൻസ് രംഗത്തെ മികവ് കണക്കിലെടുത്ത് ഹൈക്കോടതിക്ക് പ്രത്യേക പുരസ്‌കാരവും ലഭിച്ചിരുന്നു.
കൂടുതൽ ജീവനക്കാർ വേണം
നിലവിൽ ഒരുവർഷം 80,000 മുതൽ ഒരുലക്ഷംവരെ കേസുകൾ ഹൈക്കോടതിയിൽ തീർപ്പാക്കുന്നുണ്ട്. ഇതിനുപുറമേ 18 ലക്ഷത്തോളം പഴയ ഉത്തരവുകളും ഇതേപോലെ മലയാളത്തിലേക്ക് മൊഴിമാറ്റേണ്ടിവരും. ഇവയ്ക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്ന് ഹൈക്കോടതിയുടെ ഐ.ടി വിഭാഗം വിലയിരുത്തുന്നു. ഇതിനായി എത്ര ജീവനക്കാർ അധികം വേണ്ടിവരുമെന്നതടക്കമുള്ള കാര്യങ്ങൾ കൃത്യമായി പഠിക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |