കൊച്ചി: സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ നിന്ന് അഫിലിയേഷൻ ഫീസും ഫിനാൻഷ്യൽ ഗാരന്റിയും ഈടാക്കാൻ എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയ്ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. നിയമ പിൻബലമില്ലാതെയാണ് സർവകലാശാല ഇവ ഈടാക്കുന്നതെന്നാരോപിച്ച് കേരള സ്വാശ്രയ എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ്സ് അസോസിയേഷനും സ്വാശ്രയ കോളേജുകളും നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
2019-2020 അദ്ധ്യയനവർഷം ഡിഗ്രി കോഴ്‌സിന് പത്തു ലക്ഷം രൂപയും പി.ജിക്ക് അഞ്ചു ലക്ഷം രൂപയും രണ്ടും കൂടി ചേർത്താണെങ്കിൽ 12 ലക്ഷം രൂപയുമാണ് അഫിലിയേഷൻ ഫീസ് നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് 2021-2021, 2021-2022 വർഷങ്ങളിൽ അഫിലിയേഷൻ ഫീസിൽ ഇളവു നൽകിയിരുന്നു. 2019-2020ലെ അഫിലിയേഷൻ ഫീസ് അടച്ചാലേ ഇളവു നൽകൂവെന്നും സർവകലാശാല പറഞ്ഞിരുന്നു. തുടർന്നാണ് 2019-2020 വർഷത്തെ അഫിലിയേഷൻ ഫീസിനെ ചോദ്യം ചെയ്ത് സ്വാശ്രയ കോളേജുകൾ ഹർജി നൽകിയത്.
സിൻഡിക്കേറ്റിന് നിശ്ചയിക്കാം
സർവകലാശാലയുടെ നിയമപ്രകാരം ബോർഡ് ഒഫ് ഗവേണേഴ്‌സിന് അഥവാ സിൻഡിക്കേറ്റിന് അഫിലിയേഷൻ ഫീസ് നിശ്ചയിക്കാനും മാറ്റം വരുത്താനും അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കാണ് അഫിലിയേഷൻ ഫീസ് ഈടാക്കുന്നത്. സർവകലാശാല നിശ്ചയിച്ച 2019 - 2020 അദ്ധ്യയന വർഷത്തെ ഫീസ് സ്വാശ്രയ കോളേജുകൾ രണ്ടു മാസത്തിനകം നൽകണം.
യു.ജി.സി മാനദണ്ഡമനുസരിച്ച് 35 ലക്ഷം രൂപ വരെ ഫിനാൻഷ്യൽ ഗാരന്റിയായി ഈടാക്കാമെങ്കിലും സർവകലാശാല ആവശ്യപ്പെട്ടത് 25 ലക്ഷം രൂപയാണ്. ഇത് വർദ്ധിപ്പിക്കരുത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |