കൊച്ചി: ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന തൃശൂർ വടക്കേക്കാട് നന്ത്യാണത്തയ്യിൽ വീട്ടിൽ ഷമീറിനെ വെട്ടിക്കൊന്ന കേസിലെ ആദ്യ എട്ടു പ്രതികൾക്ക് തൃശൂർ ഫസ്റ്റ് ക്ളാസ് അഡിഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചു.
ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരായ വടക്കേക്കാട് തിരുവളയന്നൂർ വീട്ടിൽ ഉണ്ണി, ഉറുകുളങ്ങര വീട്ടിൽ ചന്ദ്രൻ, വട്ടത്തൂർ വീട്ടിൽ ബാബു, പട്ടത്തയ്യിൽ വീട്ടിൽ അഭിലാഷ്, സുനിഷ് എന്ന സുനിൽ, കൂളിയാട്ടു വീട്ടിൽ സജയൻ, മച്ചിങ്ങൽ വീട്ടിൽ അനിൽകുമാർ എന്ന അനിൽ, എടക്കാട്ടു വീട്ടിൽ രഞ്ജിത്ത് എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്. രണ്ടാം പ്രതി പുന്നയൂർ വലിയവളപ്പിൽ സുരേഷ് വിചാരണയ്‌ക്കിടെ മരിച്ചിരുന്നു.
പ്രതികളുടെ അപ്പീലിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. പത്തു മുതൽ പന്ത്രണ്ടു വരെ പ്രതികളായ കൊളത്താട്ടിൽ വിജയൻ, തൈക്കാട്ടുവീട്ടിൽ ശ്രീമോദ്, കൊട്ടരപ്പാട്ടിൽ സുധാകരൻ എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതേ വിട്ടു. 2005 ജനുവരി 18ന് രാത്രിയാണ് മണികണ്ഠേശ്വരം പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഷമീറിനു നേരെ ആക്രമണമുണ്ടായത്. 2016 ആഗസ്റ്റിലാണ് പ്രതികൾക്ക് ജീവപര്യന്തം വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |