കഴിഞ്ഞ വർഷം മാത്രം 23 മരണം
കണ്ണൂർ: ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇറങ്ങി കൊലവിളി നടത്തുന്ന കാട്ടാനകളുടെ ആക്രമണത്തിൽ അഞ്ചുവർഷത്തിനിടെ പൊലിഞ്ഞത് 105 പേരുടെ ജീവൻ. 2018 മുതൽ 2022യുള്ള കണക്കാണിത്. പാലക്കാട്ടും വയനാട്ടിലുമൊക്കെ കാട്ടാനകൾ ഇപ്പോഴും ഭീതി പരത്തുന്നുണ്ടെങ്കിലും തടയാൻ കാര്യമായ നടപടികളില്ല. കഴിഞ്ഞവർഷം മാത്രം 23 പേരാണ് കൊല്ലപ്പെട്ടത്.
അഞ്ചുകൊല്ലത്തിനിടെ ഏറ്റവുമധികം പേർ കൊല്ലപ്പെട്ടത് പാലക്കാട് ഈസ്റ്റേൺ സർക്കിളിൽ-38. നോർത്തേൺ സർക്കിളിലെ കണ്ണൂരിലും ഹൈറേഞ്ച് സർക്കിളിലെ കോട്ടയത്തും പതിനേഴു പേർ വീതം. സെൻട്രൽ സർക്കിളായ തൃശൂരിൽ പതിനൊന്ന്. സതേൺ സർക്കിളായ കൊല്ലം, വൈൽഡ് ലൈഫ് സർക്കിളായ പാലക്കാട് എന്നിവിടങ്ങളിൽ ഏഴു വീതം. കോട്ടയം വൈൽഡ് ലൈഫ് സർക്കിളിൽ ആറ്. തിരുവനന്തപുരം എ.ബി.പി സർക്കിളിൽ രണ്ടു പേർ. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് വനംമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കിയ കണക്കാണിത്.
കാട്ടാനകൾ നാട്ടിലിറങ്ങുന്നത് നിരീക്ഷിക്കാനോ തടയാനോ സംവിധാനങ്ങളില്ലാത്തതാണ് ജീവാപായത്തിന്റെ പ്രധാന കാരണം. ആനകളുടെ നീക്കമറിയാൻ ഡ്രോണുകൾ പോലെയുള്ള ആധുനിക ഉപകരണങ്ങൾ ഒരുക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശവും നടപ്പായില്ല.
നഷ്ടപരിഹാരം
3.90 കോടി
കേന്ദ്രാവിഷ്കൃത പദ്ധതിയായ 'പ്രോജക്ട് എലിഫന്റ്' പ്രകാരം ആക്രമണത്തിന് ഇരയായവർക്ക് സഹായം നൽകുന്നുണ്ട്. കഴിഞ്ഞ 5 വർഷം കേരളത്തിലെ കാട്ടാന ആക്രമണ മരണങ്ങളിൽ നഷ്ടപരിഹാരമായി നൽകിയത് 3.90 കോടി രൂപ. 2017-18: 75 ലക്ഷം, 2018-19: 75.60 ലക്ഷം, 2019- 20: 79.96 ലക്ഷം, 2020-21: 75.36 ലക്ഷം, 2021-22: 84.63 ലക്ഷം.
കാട്ടാനകളെ തടയാൻ
കാട്ടാനകളുടെ വരവ് തടയാൻ ഇടുക്കി മൂന്നാർ ഡിവിഷനിലും സമീപപ്രദേശങ്ങളിലും ഉൾപ്പെടെ സംസ്ഥാന ഫണ്ട് വിനിയോഗിച്ച് സോളാർ ഹാംഗിംഗ് പവർ ഫെൻസിംഗ് നടപ്പാക്കുന്നതിനടക്കം മുൻഗണന നൽകുന്നുണ്ട്. പ്രോജക്ട് എലിഫന്റിൽ നിന്ന് പട്ടിക വർഗ്ഗ സെറ്റിൽമെന്റ് പ്രദേശങ്ങൾക്കായി 1.94 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |