തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറൽ ഓഫീസും നിയമ സഹായത്തിന് ഉൾപ്പെടെ നിയമവകുപ്പും ഉണ്ടായിട്ടും വിവിധ കേസുകളിൽ പുറത്തുനിന്നുള്ള അഭിഭാഷകരിൽ നിന്നടക്കം കഴിഞ്ഞ മൂന്നുവർഷം (2019- 2022) നിയമോപദേശത്തിന് സർക്കാർ ചെലവിട്ടത് 1.47 കോടി രൂപ. നിയമസഭയിൽ മന്ത്രി പി.രാജീവ് രേഖാമൂലം നൽകിയ മറുപടിയിലാണിത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഈ ചെലവും. 2012 മുതൽ 2018വരെ വിവിധ കേസുകളുമായി ബന്ധപ്പെട്ട നിയമോപദേശത്തിന് ചെലവായതിന്റെ കണക്ക് ശേഖരിച്ചുവരുന്നു.
സർവകലാശാല വൈസ് ചാൻസലർ വിഷയത്തിൽ വാക്കാലുള്ള നിയമോപദേശത്തിന് ചെലവിട്ടത് 15 ലക്ഷം. സോളാർ കേസിന് 5.50 ലക്ഷം. ഒന്നാം പിണറായി സർക്കാരിന്റെ കാലംമുതലുള്ള എഴ് ജുഡിഷ്യൽ കമ്മിഷനുകൾക്കായി ചെലവിട്ടത് ആറുകോടി. പെരിയ ഇരട്ടക്കൊലക്കേസ് അടക്കം വാദിക്കാൻ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള അഭിഭാഷകർക്ക് നൽകിയത് 12 കോടി.
അഡ്വക്കേറ്റ് ജനറൽ ഓഫീസിനായി 2023-24 ബഡ്ജറ്റിൽ 68.95 കോടിയാണ് വകയിരുത്തിയത്. എ.ജിയെക്കൂടാത 567 ജീവനക്കാർ ഇവിടെയുണ്ട്. രണ്ട് അഡി. അഡ്വക്കേറ്റ് ജനറൽമാർ, അഡി. പബ്ളിക് പ്രോസിക്യൂട്ടർ, 58 ഗവ. പ്ളീഡർമാർ, 55 സീനിയർ ഗവ. പ്ളീഡർമാർ, 21 സ്പെഷ്യൽ ഗവ. പ്ളീഡർമാർ തുടങ്ങിയവരടക്കമാണിത്. നിയമവകുപ്പിന് വകയിരുത്തിയത് 23.44 കോടി. ജീവനക്കാർ 284.
ഹൈക്കോടതിക്ക് മുന്നിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നുണ്ടായ പൊലീസ് ലാത്തിച്ചാർജിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിഷനാണ് ഏറ്റവുമധികം ചെലവായത് 2.77 കോടി. രണ്ട് ജുഡിഷ്യൽ അന്വേഷണ കമ്മിഷനുകൾ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടില്ല.
1.47 കോടി
നിയമോപദേശത്തിന് ചെലവിട്ടത്
68.95 കോടി
എ.ജി ഓഫീസിന് ബഡ്ജറ്റിൽ
23.44 കോടി
നിയമവകുപ്പിന് ബഡ്ജറ്റിൽ
ജുഡി. കമ്മിഷനുകളും
ചെലവായ തുകയും
1. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷൻ- 1.07 കോടി
2. ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിഷൻ- 2.77 കോടി
3. ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷൻ- 25. 85 ലക്ഷം
4. ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മിഷൻ 92. 84 ലക്ഷം
5. ജസ്റ്റിസ് പി.കെ.ഹനീഫ കമ്മിഷൻ- 1. 01ലക്ഷം
6. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ- 12. 36 ലക്ഷം
7. ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിഷൻ- 83.76ലക്ഷം
(അവസാനത്തെ രണ്ട് കമ്മിഷനുകൾ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |