■പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിനെതിരേ വാർത്ത നൽകുന്ന മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ കേന്ദ്രത്തെപ്പോലെ സംസ്ഥാന സർക്കാരും ശ്രമിക്കുന്നതായി പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.
കിട്ടുന്ന അവസരമെല്ലാം മാദ്ധ്യമങ്ങളെ വേട്ടയാടാൻ സർക്കാർ ഉപയോഗിക്കുകയാണെന്നും, മാദ്ധ്യമ ഓഫീസുകളിലെ റെയ്ഡും അതിക്രമവും ഭീഷണിപ്പെടുത്തലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. എന്നാൽ,മാദ്ധ്യമങ്ങൾക്കെതിരേ പ്രതികാര നടപടിയില്ലെന്നും, മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ നിന്ന് ധാർമ്മികത ചോർത്തുന്നതിലാണ് ഉത്കണ്ഠയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനും അധിക്ഷേപിക്കാനും വേട്ടയാടാനും നടത്തുന്ന ശ്രമങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ലഹരി മാഫിയയ്ക്കെതിരേ വാർത്ത നൽകിയിൽ പ്രകോപിതരായി ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിലേക്ക് എസ്.എഫ്.ഐ അതിക്രമിച്ചു കയറിയതെന്തിനെന്ന് അടിയന്തര പ്രമേയ നോട്ടീസവതരിപ്പിച്ച പി.സി.വിഷ്‌ണുനാഥ് ചോദിച്ചു. മോഡിയുടെ എൻഫോഴ്സ്മെന്റ് ബി.ബി.സി ഓഫീസ് റെയ്ഡ് ചെയ്തപ്പോൾ പിണറായിയുടെ ക്രൈംബ്രാഞ്ച് ഏഷ്യാനെറ്റ് ന്യൂസ് റെയ്ഡ് ചെയ്തു. സെക്രട്ടേറിയറ്റിൽ മാദ്ധ്യമങ്ങളെ പ്രവേശിപ്പിക്കുന്നില്ലെന്നും വിഷ്‌ണുനാഥ് പറഞ്ഞു. ഭരഭണപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കി വിഷ്ണുനാഥിന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു
വിരൽ ചൂണ്ടുന്നവരെ സർക്കാരിന് ഭയമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.. സമരത്തെയും
പേടിയാണ്. അതിനാലാണ് കരിങ്കൊടി കാണുമ്പോൾ ആയിരം പൊലീസിന് പിന്നിലൊളിക്കുന്നത്. ലഹരി വിരുദ്ധ വാർത്തയുടെ ഭാഗമായി ആർക്കും മനസിലാവാത്ത തരത്തിൽ ഒരു പെൺകുട്ടിയുടെ ചിത്രം അവ്യക്തമായി കാണിക്കുന്നത് എങ്ങനെ വ്യാജ വാർത്തയാവും? മാർച്ച് മൂന്നിനു നിയമസഭയിൽ വരുന്ന ചോദ്യത്തിന്റെ സ്‌ക്രീൻ ഷോട്ട് ഫെബ്രുവരി 25ന് സോഷ്യൽ മീഡിയയിൽ വന്നു. പരാതിക്കാരന്റെ മൊഴിയെടുക്കാതെയാണ് ഏഷ്യാനെറ്റ് ഓഫീസ് റെയ്ഡ് ചെയ്തത്. എക്സിക്യുട്ടീവ് എഡിറ്റർക്ക് വാട്സ്ആപ്പിൽ സമൻസയച്ചു. ഇതെല്ലാം ആസൂത്രിതമാണ്. വ്യാജ വാർത്തയാണെങ്കിൽ പോക്സോ കേസെടുക്കുന്നതെങ്ങനെ?.
ഒരു മണിക്കൂർ പത്രസമ്മേളനത്തിൽ 50 മിനിറ്റും മുഖ്യമന്ത്രി സംസാരിക്കും. അവസാനം 3 ചോദ്യം. ആദ്യ രണ്ടെണ്ണം സിപിഎം നിയന്ത്രണത്തിലുള്ള മാദ്ധ്യമങ്ങളുടെ കമ്പനി ചോദ്യങ്ങൾ. മൂന്നാമത്തേതിന് ഇഷ്ടമുണ്ടെങ്കിൽ മറുപടി പറയും, അല്ലെങ്കിൽ എഴുന്നേറ്റ് പോകും. മുഖ്യമന്ത്രിക്ക് ചോദ്യങ്ങളെ ഭയമാണെന്നും സതീശൻ പറഞ്ഞു..
കേസ് വ്യാജ വീഡിയോയ്ക്ക്:
മുഖ്യമന്ത്രി
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്കൂൾ യൂണിഫോമിൽ അവതരിപ്പിച്ച് വ്യാജ വീഡിയോ സംപ്രേക്ഷണം ചെയ്തതിനാണ് ഏഷ്യാനെറ്റിനെതിരേ കേസെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ വിഷയമില്ല. ചാനൽ ഓഫീസിൽ എസ്.എഫ്.ഐക്കാർ അതിക്രമം കാട്ടിയിട്ടില്ല. ബി.ബി.സി റെയ്ഡും ഇതുമായി താരതമ്യപ്പെടുത്താനാവില്ല. സർക്കാരിനെതിരേ നിരന്തരം തെറ്റായ വാർത്ത നൽകുന്നതിൽ പേടിയില്ല. ഞങ്ങളെക്കുറിച്ച് ജനം തെറ്റായി ചിന്തിക്കില്ല- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |