SignIn
Kerala Kaumudi Online
Friday, 26 April 2024 9.25 PM IST

'ഓപ്പറേഷൻ ആഗ് 'അണയുന്നു,​ ഗുണ്ടാ വിളയാട്ടം തുടരുന്നു

k

തിരുവനന്തപുരം: ഗുണ്ടകളേയും ക്രിമിനലുകളേയും നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് പൊലീസ് തുടങ്ങിയ 'ഓപ്പറേഷൻ ആഗ്' ഒരുമാസം പിന്നിടുമ്പോൾ നനഞ്ഞ പടക്കമായി. ഓപ്പറേഷൻ ആഗിന്റെ ആദ്യഘട്ടമായി കഴിഞ്ഞ മാസം നാലിന് സംസ്ഥാനത്താകമാനം

പിടികിട്ടാപ്പുള്ളികളും ക്രിമിനൽക്കേസ് പ്രതികളും ലഹരി മാഫിയാ സംഘങ്ങളിലുൾപ്പെട്ടവരുമായ 2507 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും തുടർ നടപടികളൊന്നുമായില്ല. ഇവരുടെ പേരും ഫോൺനമ്പരും ഫോട്ടോയും വിരലടയാളവും പൊലീസ് ആസ്ഥാനത്തെ ഡേറ്റാ സെന്ററിന് കൈമാറുക മാത്രമാണ് നടന്നത്. അതിന് ശേഷം ഓരോരുത്തരും ഉൾപ്പെട്ട കേസുകളുടെ വിവരശേഖരണം ആരംഭിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല.പൊലീസ് സ്റ്റേഷനുകളിലെ അമിത ജോലിഭാരവും ക്രൈം വർക്കിന് പൊലീസുകാരുടെ കുറവുമാണ് തുടർനടപടികൾ നീണ്ടുപോകാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ആറ്റുകാൽ പൊങ്കാല ദിവസം പൊലീസ് വലയത്തിലായിരുന്ന തിരുവനന്തപുരം നഗരത്തിനുള്ളിൽ മുമ്പ് കേസുകളിൽ പ്രതിയായ സതീഷെന്ന യുവാവിനെ ഗുണ്ടാസംഘം കൊലപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെ സംസ്ഥാനത്തന്റെ വിവിധ ഭാഗങ്ങളിൽ പെരുകുന്ന അക്രമ സംഭവങ്ങളും ലഹരിക്കടത്തുമെല്ലാം 'ഓപ്പറേഷൻ ആഗിന്റെ' പൊള്ളത്തരങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പേട്ട പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ പാറ്റൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ മാസങ്ങൾകഴിഞ്ഞിട്ടും പിടികൂടാനായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും തണലിൽ കഴിയുന്ന ഗുണ്ടകളെ തൊടാനും അവരുടെ താവളങ്ങളിൽ കടന്നുചെല്ലാനും മുട്ടുവിറയ്ക്കുന്ന പൊലീസ് തന്നെ ഓപ്പറേഷൻ ആഗിനെ' വെറും കടലാസ് പുലിയാക്കി.

എന്നാൽ ആഗിന്റെ നടപടികൾ കൃത്യമായി മുന്നേറുകയാണെന്ന് നോഡൽ ഓഫീസറായ എ.ഡി.ജിപി ആർ.അജിത് കുമാർ പറഞ്ഞു. ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരായ നടപടികളിൽ രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും ക്രിമിനൽ സംഘങ്ങൾക്കെതിരായ നടപടിയിൽ വിട്ടുവീഴ്ച കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

സഹായികളും

കുടുങ്ങും

ഗുണ്ടകൾക്ക് സാമ്പത്തികമുൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നവരെ പിടികൂടും. ഗുണ്ടാത്താവളങ്ങളും ഇല്ലായ്മ ചെയ്യും. ഗുണ്ടകൾക്കെതിരായ നടപടികളിൽ വീഴ്ചവരുത്തുകയും അതിരുവിട്ട സൗഹൃദം പുലർത്തുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കും.

ആഗ് 'തീ'

ഓപ്പറേഷൻ ആഗിന്റെ പൂർണരൂപം - ഓപ്പറേഷൻ എഗനിസ്റ്റ് ആന്റി സോഷ്യൽ ആൻഡ് ഗുണ്ടാസ്. 'ആഗ്" എന്ന ഹിന്ദി വാക്കിന് 'തീ"എന്നാണ് അർത്ഥം.

ഓപ്പറേഷൻ ആഗ് - 1

പരിശോധന- 3501

കേസുകൾ-1673

അറസ്റ്റ്-2507

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.