തിരുവനന്തപുരം : ആശുപത്രി ആക്രമണങ്ങളിലും ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത മെഡിക്കൽ സമരത്തിൽ സർക്കാർ,സ്വകാര്യ മേഖലയിലെ ഡോക്ടർമാർ അണിനിരന്നതോടെ രോഗികൾ വലഞ്ഞു. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയായിരുന്നു സമരം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ രോഗികൾ ഡോക്ടറെ കാത്ത് മണിക്കൂറുകൾ നിന്നു.
സമരത്തിൽ നിന്ന് ഒഴിവാക്കിയ അത്യാഹിത വിഭാഗത്തിൽ തിക്കും തിരക്കുമായി. അവിടെയും മുതിർന്ന ഡോക്ടർമാർ എത്തിയില്ല. ഒ.പിയിൽ മെഡിക്കൽ വിദ്യാർത്ഥികളാണ് പേരിനെങ്കിലും ആശ്വാസമായത്. പ്രായമായവർ ഉൾപ്പെടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് സമരത്തെ കുറിച്ച് കേൾക്കുന്നത്. കടുത്ത ചൂടിന്റെ അസ്വസ്ഥതയിലും രോഷത്തിലുമാണ് അവർ മടങ്ങിയത്. സ്വകാര്യ ക്ലിനിക്കുകൾ അടച്ചിട്ടു. സ്വകാര്യ ആശുപത്രികളിലും ഡോക്ടർമാർ കുറവായിരുന്നു.
തിരുവനന്തപുരത്തെ ഐ.എം.എ ആസ്ഥാനത്ത് ധർണയിൽ രണ്ടായിരത്തിലധികം ഡോക്ടർമാർ പങ്കെടുത്തയായി ഐ.എം.എ ഭാരവാഹികൾ അറിയിച്ചു. ഐ.എം.എ ദേശീയ പ്രസിഡന്റ് ശരത് അഗർവാൾ, മുൻ ദേശീയ പ്രസിഡന്റുമാരായ ഡോ.വിനയ് അഗർവാൾ ഡോ.മാർത്താണ്ഡ പിള്ള, ഐ.എം.എ നിയുക്ത ദേശീയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ ദേശീയ ആക്‌ഷൻ കമ്മിറ്റി കൺവീനർ ഡോ. ശ്രീജിത്ത്. എൻ.കുമാർ തുടങ്ങിയവർ സംസാരിച്ചു.തിരുവനന്തപുരത്ത് ശ്രീചിത്ര ഇന്റസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർ ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ രാവിലെ ധർണ നടത്തി. ആർ.സി.സിയിൽ മാർച്ചിലും ധർണയിലും ഡോക്ടർമാരും പിജി വിദ്യാർഥികളും പങ്കെടുത്തു. മെഡിക്കൽ കോളേജ് കാമ്പസിൽ ഡോക്ടർമാരും വിദ്യാർത്ഥികളും ഒന്നടങ്കം അണിനിരന്നു.മെഡിക്കൽ കോളജിലെ ഡോക്ടർമാരും പി.ജി വിദ്യാർത്ഥികളുമടക്കം ആയിരത്തോളം പേരാണ് റാലിയിലും ധർണയിലും അണിനിരന്നത്. ബ്ലഡ് ബാങ്കിന് മുന്നിൽ ധർണ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഉദ്ഘാടനം ചെയ്തു. എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു.
ആശുപത്രികളിൽ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു : മന്ത്രി വീണ
സമര ദിനത്തിൽ ഡോക്ടർമാരുടെ സഹകരണത്തോടെ കഴിയുന്നത്ര രോഗികളെ ബുദ്ധിമുട്ടിക്കാതെ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതായി മന്ത്രി വീണാ ജോർജ്. രോഗികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ആരോഗ്യ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആരോഗ്യ വ്യാഴാഴ്ചയും ഇന്നലെ രാവിലേയും ഉച്ചയ്ക്കും വൈകിട്ടും സ്ഥിതി വിലയിരുത്തി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കാനായി വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ മന്ത്രി സൂപ്രണ്ടുമാർക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |