വ്യക്തത വേണമെന്ന് സതീശൻ
തിരുവനന്തപുരം: സുപ്രധാന വിഷയങ്ങളിന്മേൽ നിയമസഭാ ചട്ടം 50 പ്രകാരമുള്ള അടിയന്തരപ്രമേയ നോട്ടീസ് നൽകിക്കൊണ്ട് ചർച്ചയാവശ്യപ്പെടാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കാൻ മുൻഗാമികൾ കാണിച്ച മാതൃക തുടരുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കി. വ്യത്യസ്ത കാരണങ്ങളാൽ നടപ്പുസമ്മേളനത്തിൽ നാല് നോട്ടീസുകൾക്ക് അവതരണാനുമതി നിഷേധിച്ചിരുന്നുവെന്നത് വസ്തുതയാണ്. അത് പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങൾ ശാശ്വതമായി തടയാനുദ്ദേശിച്ചോ സർക്കാരിന്റെ താത്പര്യ സംരക്ഷണത്തിനോ ആയിരുന്നില്ല.
എന്നാൽ, ബന്ധപ്പെട്ട ചട്ടങ്ങൾക്ക് നിരക്കാത്ത നോട്ടീസുകളിന്മേൽ യുക്തമായ നടപടികൾ സ്വീകരിക്കാനുള്ള ചെയറിന്റെ അധികാരത്തെ മറ്റു വിധത്തിൽ വ്യാഖ്യാനിക്കുന്നതോ അതിന്റെ പേരിൽ പാർലമെന്ററി മര്യാദകൾ ലംഘിക്കുന്നതോ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും സ്പീക്കർ റൂളിംഗ് നൽകി.
സ്പീക്കറുടെ റൂളിംഗിനെ എതിർക്കുന്നില്ലെങ്കിലും അടിയന്തരപ്രമേയ നോട്ടീസിന്റെ കാര്യത്തിൽ മുമ്പുണ്ടായിരുന്നത് പോലെ തുടരാനാവില്ലെന്ന കഴിഞ്ഞ സർവകക്ഷിയോഗത്തിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റമുണ്ടാവാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിപക്ഷവുമായി ചർച്ച നടത്തിയിട്ടില്ല. സർക്കാരിന്റെ സൗകര്യം പോലെയല്ല അടിയന്തരപ്രമേയം അനുവദിക്കേണ്ടത്. പ്രതിപക്ഷത്തിന്റെ അവകാശമാണിതെന്നും സതീശൻ പറഞ്ഞു.
സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കുന്നതെന്ന ആക്ഷേപം വസ്തുതാപരമല്ലെന്ന് സ്പീക്കർ പറഞ്ഞു. സഭയ്ക്ക് പുറത്തും പ്രതിപക്ഷനേതാക്കൾ ഈ ആക്ഷേപമാവർത്തിച്ചു. ഇത് ചെയറിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതിന് തുല്യവും പാർലമെന്ററി മര്യാദകളുടെ കടുത്ത ലംഘനവുമാണെന്നും സ്പീക്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |