15,390 കോടി
അനുമതി ലഭിച്ചത്
32,440 കോടി
പ്രതീക്ഷിച്ചത്
തിരുവനന്തപുരം: കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചതോടെ ദൈനംദിന ചെലവുകൾക്കും ബഡ്ജറ്റിൽ പ്രഖ്യാപിച്ച വികസന പദ്ധതികൾക്കും പണം തികയാതെ സംസ്ഥാന സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. തീരുമാനം സർക്കാരിനു വലിയപ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
അടുത്ത മാർച്ച് 31വരെ കേരളത്തിന് എടുക്കാവുന്ന വായ്പ 15,390 കോടിരൂപയാണെന്ന് ഇന്നലെ അറിയിപ്പ് ലഭിച്ചു. കഴിഞ്ഞവർഷം 23,000കോടിരൂപ വായ്പയെടുക്കാൻ അനുവദിച്ചിരുന്നു. അതിൽ 7610കോടിയുടെ കുറവാണുണ്ടായിരിക്കുന്നത്. ഇതിനു പുറമേ, കമ്മി കുറയ്ക്കുന്നതിന്കിട്ടുന്ന സഹായധനത്തിൽ 10000കോടിയും ഈ വർഷം വെട്ടിക്കുറയ്ക്കും.
മൊത്ത ആഭ്യന്തരഉൽപാദനത്തിന്റെ മൂന്നു ശതമാനം വായ്പയെടുക്കാമെന്ന വ്യവസ്ഥ പ്രകാരം 32,440 കോടി രൂപ സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നു. ബഡ്ജറ്റിൽ പ്രഖ്യാപനങ്ങൾ നടത്തിയതും അതിന്റെ അടസ്ഥാനത്തിലാണ്. പക്ഷേ, അനുവദിച്ചത് ആഭ്യന്തരഉൽപാദനത്തിന്റെ 1.6% മാത്രം.ഇങ്ങനെ നോക്കുമ്പോൾ 17,110കോടിയുടെ കുറവാണ് വന്നിരിക്കുന്നത്. ഇതോടെ, ജീവനക്കാരുടെ ശമ്പളത്തിനും ക്ഷേമപെൻഷനും അടക്കം തുക കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടും. കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും വഴിയെടുത്ത ലോണുകൾ കേരളത്തിന്റെ വായ്പാപരിധിയിൽനിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
മൂന്ന് മാസത്തെക്ഷേമ പെൻഷൻ കുടിശികയാണ്. സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശിക 2,800കോടിയും ക്ഷാമബത്തകുടിശിക 1,400കോടിയും കൊടുത്തു തീർക്കാനുണ്ട്. ഇതിൽ രണ്ട് ഗഡു ഈവർഷം നൽകാനിരിക്കുകയായിരുന്നു. ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള 20,000കോടി മരവിപ്പിച്ച് നിർത്തിയാണ് ധനസ്ഥിതി പിടിച്ച് നിർത്തുന്നത്.
ദൈനംദിനചെലവിന്റെ 64% തനത് വരുമാനത്തിൽ നിന്നാണ് കേരളം കണ്ടെത്തുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വെറും 30% മാത്രമാണ്. എന്നിട്ടും വായ്പലഭ്യത തടയുന്നത് രാഷ്ട്രീയ നീക്കം മാത്രമാണെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. ഇതിനെതിരെ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും കക്ഷിരാഷ്ട്രീയഭേദമ്രില്ലാതെ ഒരുമിച്ച് നിൽക്കണമെന്ന് ധനമന്ത്രി ആഹ്വാനം ചെയ്തു.
കേരളത്തെ ശ്വാസംമുട്ടിക്കാനുള്ള നീക്കമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കും
-കെ.എൻ.ബാലഗോപാൽ
ധനമന്ത്രി
പോംവഴി
1.കാര്യകാരണസഹിതം കേന്ദ്രത്തെ ബോധ്യപ്പെടുത്തി വായ്പാപരിധി ഉയർത്താൻ ശ്രമിക്കാം
2. രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചും സമ്മർദ്ദം ചെലുത്തിയും കേന്ദ്ര തീരുമാനം മാറ്റാം
3.സർവ്വകക്ഷി സംഘത്തെ അയച്ച് സ്വാധീനം ചെലുത്തി പരിധി ഉയർത്താം
4. നിയമപരമായ മാർഗങ്ങളിലൂടെ കേന്ദ്രത്തെ തിരുത്താം
നിയമനങ്ങൾ,
വികസനം മുടങ്ങും
1. പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നടക്കം പുതിയ നിയമനങ്ങൾ മുടങ്ങും
2. തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള വികസന പദ്ധതികൾ അവതാളത്തിലാവും
3. ക്ഷേമ പെൻഷനുകൾ കിട്ടാതെ പാവപ്പെട്ടവർ വലയും
4. ജീവനക്കാരുടെ ശമ്പളത്തിനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടും
5.ജീവനക്കാർക്കും പെൻഷൻകാർക്കും വേതനപരിഷ്ക്കരണ കുടിശിക വൈകും
6.ലീവ് സറണ്ടർ,ക്ഷാമബത്ത വിതരണത്തെ ബാധിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |