തിരുവനന്തപുരം: മഴക്കാലം തുടങ്ങുമ്പോൾ വൈദ്യുതി നിർമ്മാണത്തിന് വെള്ളം കിട്ടുമെന്നും വൈദ്യുതി ഉപഭോഗം കുറയുമെന്നുമുള്ള കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ പാളി. യഥാകാലം കാലവർഷം എത്തിയെങ്കിലും കെ.എസ്.ഇ.ബിയുടെ സംഭരണികളിൽ വെള്ളം പ്രതീക്ഷിച്ച തോതിൽ എത്തിയില്ല. 237 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളം കിട്ടേണ്ടിത്ത് ഇതുവരെ കിട്ടിയത് 157ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രം. വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടായിട്ടുമില്ല. മഴക്കാലത്ത് വൈദ്യുതിവാങ്ങാൻ കരാർ വയ്ക്കാറില്ല. വേനൽക്കാലത്ത് 850 മെഗാവാട്ട് വൈദ്യുതിവാങ്ങാൻ ഒപ്പുവച്ച കരാറുകളുടെ കാലാവധി കഴിഞ്ഞെങ്കിലും, മാർച്ചിലെ കാലാവസ്ഥാപ്രവചനം അനുസരിച്ച് ജൂണിൽവൈദ്യുതി ആവശ്യം കുറയാൻ സാദ്ധ്യതയുണ്ടെന്ന് കണ്ട് ഈ മാസം വേറെ കരാറുകളിൽ ഏർപ്പെട്ടിരുന്നതുമില്ല. എന്നാൽ, വൈദ്യുതി പ്രതിസന്ധി മാറിയില്ല. അതിനാൽ,
നേരത്തെ മരവിപ്പിച്ച് നിറുത്തിയിരുന്ന 300 മെഗാവാട്ട് പ്രതിമാസ കരാർ പുനരാരംഭിക്കാനും വേനൽക്കാലത്ത് ഉത്തർപ്രദേശ്, പഞ്ചാബ്, ബി.എസ്.ഇ.എസ് എന്നിവിടങ്ങളിൽ നിന്നും കൈമാറ്റ ഉടമ്പടി (സ്വാപ്) പ്രകാരം വാങ്ങിയ 10.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ മുതൽ വാങ്ങാനും തീരുമാനിച്ചിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |