കൊച്ചി: ആയിരം കോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനമായി കേബിൾ ടി.വി ഓപ്പറേറ്റർമാരുടെ സംഘടന നേതൃത്വം നൽകുന്ന കേരള വിഷൻ ഗ്രൂപ്പ് മാറിയത് കേരളത്തിന് അഭിമാനമാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. കേരളവിഷൻ ഗ്രൂപ്പിന്റെ വാർഷികവിറ്റുവരവ് ആയിരം കോടി പിന്നിട്ടതിന്റെ ആഘോഷപരിപാടി 'ഗ്രാന്റേ 1000" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വാണിജ്യ, വ്യവസായ രംഗം അത്ഭുതകരമായ വളർച്ചയുടെ പാതയിലാണ്. 10,000 മൈക്രോ സംരംഭങ്ങളെ ഒരു കോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാനം. കേബിൾ ടി.വി ഓപ്പറേറ്റർമാരുടെ കൂട്ടായ്മ ഇതിനിടെ രാജ്യത്തെ വൻകിട കോർപ്പറേറ്റുകളുമായി മത്സരിച്ച് ഡിജിറ്റൽ കേബിൾ ടി.വി ബ്രോഡ്ബാൻഡ് രംഗത്ത് നേടിയെടുത്ത വിജയം അംഗീകരിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ഒന്നുമില്ലായ്മയിൽ നിന്ന് വളർന്നുവന്ന പ്രസ്ഥാനമാണ് കേരള വിഷൻ ഗ്രൂപ്പെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ പറഞ്ഞു. 6000ൽ പരം കേബിൾ ഓപ്പറേറ്റർമാരുടെ കൂട്ടായ്മയുടെ വിജയമാണിത്. ജി.എസ്.ടി റെയ്ഡുകളും കേസുകളും ഉൾപ്പെടെ പ്രതിസന്ധികളുടെ പരമ്പരകൾ നേരിടേണ്ടിവന്നു. ഒരു നിയമലംഘനവും നടത്താതെ കൈവരിച്ച നേട്ടമാണ് ആയിരംകോടിയുടെ വിറ്റുവരവെന്നും അദ്ദേഹം പറഞ്ഞു.
മാനേജിംഗ് ഡയറക്ടർ പി.പി. സുരേഷ്‌കുമാർ ആയിരം കോടി പ്രഖ്യാപനം നിർവഹിച്ചു. ഡിസ്‌നി ഇന്ത്യ സ്ട്രാറ്റജിക് അഡ്വൈസർ ആൻഡ് കൺട്രി റെപ്രസെന്റിറ്റീവ് കെ. മാധവൻ വിശിഷ്ടാതിഥിയായി.
ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മാതൃഭൂമി എം.ഡി എം.വി. ശ്രേയാംസ്‌കുമാർ, തമിഴ്‌നാട് കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സകിലൻ പത്മനാഭൻ, 24 ടി.വി ന്യൂസ് ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ, റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ, ഏഷ്യാനെറ്റ് ന്യൂസ് സി.ഇ.ഒ ഫ്രാങ്ക് പി. തോമസ്, മനോരമ ന്യൂസ് സി.ഇ.ഒ പി.ആർ. സതീഷ്, അമൃത ടി.വി ബിസിനസ് മേധാവി ആർ. ശിവകുമാർ, കെ.സി.സി.സി.എൽ ആൻഡ് കെ.വി.ബി.എൽ ചെയർമാൻ കെ. ഗോവിന്ദൻ, ജനറൽ സെക്രട്ടറി പി.ബി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. മുൻഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |