തിരുവനന്തപുരം: ഈ മാസം 1000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ, ഈ സാമ്പത്തിക വർഷം മാത്രം സർക്കാർ എടുക്കുന്ന വായ്പ 14,000 കോടിയായി ഉയരും. കേരളത്തിന്റെ ആകെ കടബാദ്ധ്യത 6 ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്. കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ ഭീമമായ ബാദ്ധ്യതകളാണ് സംസ്ഥാനത്തെ കടക്കെണിയിലാക്കിയതെന്നാണ് വിലയിരുത്തൽ.
22ന് റിസർവ് ബാങ്കിന്റെ ഇകുബേർ പ്ലാറ്റ്‌ഫോം വഴി നടക്കുന്ന ലേലത്തിലൂടെയാണ് പുതിയ വായ്പ കണ്ടെത്തുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് കടപ്പത്രങ്ങളിലൂടെ പണം സമാഹരിക്കുന്നത്.
ജൂലായ് ഒന്നിന് ശമ്പളവും പെൻഷനും നൽകുന്നതിനായി 2000 കോടി രൂപ കടമെടുത്തിരുന്നു. ജൂൺ മാസത്തിൽ രണ്ട് തവണയായി 5000 കോടിയും ഏപ്രിൽ,മേയ് മാസങ്ങളിൽ 6000കോടിയും കടമെടുത്തു.
പ്രതിമാസ ചെലവുകൾക്കുപോലും വായ്പയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഇതിനുപുറമെ, വിവിധ ഇനങ്ങളിലായി സർക്കാർ നൽകാനുള്ള കുടിശ്ശിക തന്നെ ലക്ഷം കോടി കവിയുന്ന സ്ഥിതിയാണ്.ഇതിൽ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള കുടിശ്ശിക, ക്ഷേമ പെൻഷൻ, കർഷകർക്കുള്ള സഹായം, കരാറുകാരുടെ ബില്ലുകൾ, ക്ഷേമനിധി ബോർഡുകൾക്കുള്ള വിഹിതം തുടങ്ങിയവയിലെ കുടിശ്ശികയും ഉൾപ്പെടുന്നു.അതിന് പുറമെയാണ് ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും തുടർച്ചയായി വായ്പയെ ആശ്രയിക്കേണ്ടിവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |