
കണ്ണൂർ: മുൻ ബി.ജെ.പി നേതാവും അദ്ധ്യാപകനുമായിരുന്ന കെ. പത്മരാജൻ ശിക്ഷിക്കപ്പെട്ട പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് നടത്തിയ പരാമർശം വിവാദത്തിൽ. ''പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലിമാണ് എന്നതാണ് എസ്.ഡി.പി.ഐയുടെയും ലീഗിന്റെയും ഒറ്റ ചിന്ത. ഇത് വർഗീയതയാണ്'' എന്നായിരുന്നു
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രന്റെ പരാമർശം.
പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിനുപരിയായി ഈ കേസിനെ സി.പി.എമ്മിന് എതിരായി തിരിച്ചുവിടാനാണ് അന്നും ഇന്നും ശ്രമിച്ചുകൊണ്ടിരുന്നതെന്നും ഹരീന്ദ്രൻ ആരോപിച്ചിരുന്നു. പരാമർശത്തിനെതിരെ
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി രംഗത്തെത്തി. പാലത്തായി കേസിൽ എങ്ങനെ മതം കാണാൻ കഴിയുന്നു എന്ന് അദ്ദേഹം ചോദിച്ചു. അതേസമയം. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബുവും മുൻ പ്രസിഡന്റ് കെ.പി. ശശികലയും ഹരീന്ദ്രനെ പിന്തുണച്ചു.
കേസിലെ വിധിക്കു ശേഷം എസ്.ഡി.പി.ഐ സി.പി.എമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് സി.പി.എം നേതാവിന്റെ വിവാദ പരാമർശം.
അദ്ധ്യാപകനെ പിരിച്ചു വിട്ടു
പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജനെ (49) സർവീസിൽ നിന്നും പിരിച്ചുവിട്ടു.അദ്ധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്കൂൾ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |