തിരുവനന്തപുരം: രൂക്ഷമായ കാലാവസ്ഥാ വ്യതിയാനം പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണുന്ന രണ്ട് അപൂർവ്വ പക്ഷിവർഗങ്ങളുടെ നിലനില്പിന് ഭീഷണിയെന്ന് പഠനറിപ്പോർട്ട്. കേരള കാർഷിക സർവ്വകലാശാലാ വന്യജീവി വിഭാഗത്തിന് വേണ്ടി ഇ.ആർ ശ്രീകുമാറും ഡോ.പി.ഒ. നമീറും ചേർന്നാണ് പഠനം നടത്തിയത്.
പശ്ചിമഘട്ട മലനിരകളിലെ ചോലവനങ്ങളിലും നിത്യഹരിത വനങ്ങളിലും മാത്രം കാണപ്പെടുന്ന നീലക്കിളി പാറ്റ പിടിയൻ (നിൽഗിരി ഫ്ലൈ കാച്ചർ), കരിഞ്ചെമ്പൻ പാറ്റ പിടിയൻ (ബ്ലാക്ക് ആൻഡ് ഓറഞ്ച് ഫ്ലൈ കാച്ചർ) എന്നിവയുടെ ആവാസ വ്യവസ്ഥയാണ് കാലാവസ്ഥാ വ്യതിയാനത്താൽ അനുദിനം ശോഷിച്ചുവരുന്നത്. ഇതേ നില തുടർന്നാൽ 2050 ആകുമ്പോഴേക്കും നീലക്കിളിയുടെ 45 ശതമാനവും കരിഞ്ചെമ്പന്റെ 30 ശതമാനവും ആവാസവ്യവസ്ഥ നശിക്കും.
അവശേഷിക്കുന്ന ചോലവനങ്ങളും മറ്റ് ആവാസവ്യവസ്ഥകളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഈ പഠനറിപ്പോർട്ട് എടുത്തുകാട്ടുന്നു. ഇ.ആർ. ശ്രീകുമാറിന്റെ പി.എച്ച്.ഡി ഗവേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പഠനം. ഇതിലെ കണ്ടെത്തലുകൾ പ്രമുഖ ശാസ്ത്ര ജേർണലായ കറന്റ് സയൻസിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാറ്റ പിടിയന്മാരുടെ വാസം
പശ്ചിമഘട്ടത്തിന്റെ വടക്ക് ബ്രഹ്മഗിരി മലനിരകൾ മുതൽ തെക്ക് അഗസ്ത്യവനം വരെയാണ് രണ്ട് പക്ഷികളെയും കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിന്റെ ഉയർന്ന പ്രദേശങ്ങളിലാണ് ഇവയുടെ വാസം. ഏകദേശം 700 മീറ്ററിന് മുകളിൽ.
പശ്ചിമഘട്ടത്തിൽ അവശേഷിക്കുന്നത്
നീലക്കിളി: 12700 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത്
കരിഞ്ചെമ്പൻ: 6500 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത്
(2017ൽ രണ്ട് പക്ഷികളുടെയും ആവാസവ്യവസ്ഥ 20,000 ചതുരശ്ര കിലോമീറ്ററിലധികം)
ആഗോളതാപനം ഭീഷണി
ഇന്റർഗവണ്മെന്റ് പാനൽ ഫോർ ക്ലൈമറ്റ് ചേഞ്ചിന്റെ സമീപകാല പഠനമനുസരിച്ച്, പ്രകൃതിക്കുമേലുള്ള മനുഷ്യ ഇടപെടലിന്റെ ആധിക്യം കാരണം ആഗോളതാപനം 2030ൽ നിന്ന് 2052ലെത്തുമ്പോൾ 1.2 ഡിഗ്രി വർദ്ധിക്കും. ആഗോളതാപനം 1.5 ഡിഗ്രിക്ക് മുകളിലേക്കുയർന്നാൽ ലോകത്താകമാനമുള്ള ജീവജാലങ്ങളിൽ 4- 8 ശതമാനത്തിന് ആവാസവ്യവസ്ഥയില്ലാതാകും.
" പശ്ചിമഘട്ടത്തിന് ആകെ 2600 മീറ്റർ ഉയരമേയുള്ളൂ. ഈ പക്ഷികൾക്ക് ഇനി പോകാൻ ആകാശം മാത്രമാണ് ബാക്കി. നാല് വർഷത്തിനുള്ളിൽ ഇവരുടെ ആവാസവ്യവസ്ഥ ഗണ്യമായി കുറഞ്ഞു"
- ഡോ.പി.ഒ. നമീർ, കാർഷികസർവകലാശാലാ വന്യജീവി വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |